കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്രാ പോലീസ് അറസ്റ്റ് ചെയ്തു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഉദ്ധവ് താക്കറെയേ അടിക്കുമെന്ന് പരസ്യമായി പറഞ്ഞ നാരായണ്‍ റാണെക്കെതിരെ നേരത്തെ ശിവസേന രംഗത്തെത്തിയിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തെറ്റുവരുത്തിയെന്ന് ആരോപിച്ചാണ് നാരായണ്‍ റാണെ രൂക്ഷമായി വിമര്‍ശിച്ചത്. ഒരു മുഖ്യമന്ത്രിക്ക്, സ്വാതന്ത്ര്യം നേടിയ വര്‍ഷം തെറ്റിപ്പോകുന്നത് അങ്ങേയറ്റം നാണംകെട്ട സംഭവമാണെന്നാണ് റാണെ പറഞ്ഞത്. പ്രസംഗ സമയം താനവിടെ ഉണ്ടായിരുന്നുവെങ്കില്‍ ഉദ്ധവ് താക്കറെയേ അടിക്കുമായിരുന്നു എന്നും റാണെ പറഞ്ഞു.

സംഭവം വിവാദമായതോടെ കേന്ദ്രസര്‍ക്കാരും മഹാരാഷ്ട്രയും തമ്മില്‍ പുതിയ പോരിന് വഴിതുറന്നിരുന്നു. റാണെ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ മഹാരാഷ്ട്രയിലെ രത്നഗിരി കോടതി തള്ളിയതോടെ, അറസ്റ്റില്‍ നിന്നും പരിരക്ഷ തേടി ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം കഴിഞ്ഞ 20 വര്‍ഷത്തിനിടെ അറസ്റ്റിലാവുന്ന ആദ്യ കേന്ദ്രമന്ത്രിയായി നാരായണ്‍ റാണെ. നാരായണ്‍ റാണെയെ കസ്റ്റഡിയിലെടുത്തെന്നും ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും നാസിക് പൊലീസ് മേധാവി ദീപക് പാണ്ഡെ പറഞ്ഞു. രാജ്യസഭാംഗമായ റാണെയെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അനുമതിയോടെയാണ് അറസ്റ്റ് ചെയ്തത്. ഒരു കേന്ദ്രമന്ത്രിയെ ക്സ്റ്റഡിയിലെടുക്കുമ്പോള്‍ പാലിക്കേണ്ട എല്ലാ പ്രോട്ടോകോളും പാലിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ശിവസേനയിലാണ് നാരായണ്‍ റാണെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. 1990ല്‍ ആദ്യമായി നിയമസഭയിലെത്തി. 1999ല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി. ശിവസേന-ബി.ജെ.പി സഖ്യത്തിലെ തര്‍ക്കംമൂലം മുഖ്യമന്ത്രി പദത്തില്‍ അധികം തുടരാന്‍ അദ്ദേഹത്തിനായില്ല. ആ വര്‍ഷം തന്നെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ഭരണം നഷ്ടമായി.