കോവിഡ് നിയന്ത്രണം ; കേരളത്തിന് അഞ്ചിന നിര്‍ദേശങ്ങളുമായി കേന്ദ്രം

കോവിഡ് പ്രതിരോധത്തിന് കേരളത്തിന് അഞ്ച് കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ കത്ത്. രോഗം ബാധിച്ചയാളുമായി സമ്പര്‍ക്കമുളള 25 പേരെ വരെ കണ്ടെത്തി ക്വാറന്റൈനിലാക്കണമെന്നാണ് പ്രധാന നിര്‍ദേശം. നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ അയല്‍ സംസ്ഥാനങ്ങളിലടക്കം കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് കഴിഞ്ഞ നാല് ആഴ്ചയും ഉയര്‍ന്ന കോവിഡ് സ്ഥിരീകരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചത്.

കഴിഞ്ഞ ആഴ്ച തൃശൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ ഓരോ പത്ത് ലക്ഷം പേരില്‍ നാലായിരത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനാല്‍ രോഗിയുമായി സമ്പര്‍ക്കമുള്ളവരെ കണ്ടെത്തണമെന്നാണ് പ്രധാന നിര്‍ദേശം. ഓരോ രോഗിയുമായി സമ്പര്‍ക്കമുള്ള 20 മുതല്‍ 25 പേരെ വരെ കണ്ടെത്തി ക്വാറന്റൈനിലാക്കണം. വ്യാപനം കൂടിതലുള്ള ക്ലസ്റ്ററുകളിലും അനുബന്ധ മേഖലകളില്‍ പ്രത്യേകം ശ്രദ്ധ വേണം. കോവിഡ് പിടികൂടാന്‍ സാധ്യത കൂടുതലുള്ളവരെ കണ്ടെത്താനുള്ള ടാര്‍ജറ്റ് ടെസ്റ്റിങ് കണ്ടെയ്ന്‍മെന്റ് മേഖലയില്‍ വേണം. രണ്ടാം ഡോസ് വാക്‌സിന്‍ എല്ലാവരിലും സമയബന്ധിതമായി എത്തിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കണം. വാക്‌സിനേഷന്‍ എടുത്തതിന് ശേഷം രോഗം വന്നവരെ കുറിച്ച് പഠനം നടത്താനും കേന്ദ്രം നിര്‍ദേശിച്ചു . രോഗവ്യാപനം തടയാനുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് കൂടി രോഗം പടരുന്നതിന് ഇടയാക്കുമെന്നും കത്തില്‍ ചൂണ്ടികാണിക്കുന്നു.