മകന്റെ പോണ്‍ ശേഖരം നശിപ്പിച്ചു , നഷ്ടപരിഹാരമായി 22 ലക്ഷം രൂപ നല്‍കാന്‍ മാതാപിതാക്കളോട് ജഡ്ജി

43 -കാരനായ ഡേവിഡ് വെര്‍ക്കിംഗ് ആണ് തന്റെ കയ്യിലുണ്ടായിരുന്ന പോണ്‍ ശേഖരം നശിപ്പിച്ച മാതാപിതാക്കള്‍ക്കെതിരായി കേസ് നല്‍കിയത്. കേസ് ജയിച്ച് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് യുഎസ് ജില്ലാ ജഡ്ജി പോള്‍ മലോണി നഷ്ടപരിഹാരം നല്കാന്‍ വിധി പുറപ്പെടുവിച്ചത്. സിനിമകളും മാഗസിനുകളും മറ്റുമടങ്ങിയ തന്റെയാ ശേഖരം വലിച്ചെറിയാന്‍ മാതാപിതാക്കള്‍ക്ക് യാതൊരു അധികാരവുമില്ല എന്ന് വെര്‍ക്കിംഗ് പറയുന്നു. ഏകദേശം 21 ലക്ഷം രൂപയുടെ സാധനങ്ങളാണ് അച്ഛനും അമ്മയും ചേര്‍ന്ന് വലിച്ചെറിഞ്ഞത് എന്നും ഇയാള്‍ അവകാശപ്പെടുന്നു.

വിവാഹമോചനത്തിനുശേഷം, ഇന്‍ഡിയാനയിലെ മന്‍സിയിലേക്ക് പോകുന്നതിനുമുമ്പ്, വെര്‍ക്കിംഗ് മാതാപിതാക്കളുടെ ഗ്രാന്‍ഡ് ഹാവന്‍ വീട്ടില്‍ 10 മാസം താമസിച്ചിരുന്നു. അവിടെ നിന്നും മാറിയതിന് ശേഷമാണ് തന്റെ സിനിമകളുടെയും മാസികകളുടെയും പെട്ടികള്‍ കാണുന്നില്ലെന്ന് വെര്‍ക്കിംഗ് മനസ്സിലാക്കിയത്. അതിനുശേഷം പിതാവ് വെര്‍ക്കിംഗിന് ഒരു ഈമെയില്‍ സന്ദേശവും അയച്ചു. ‘തുറന്ന് പറയാമല്ലോ ഡേവിഡ്, ഇതെല്ലാം ഒഴിവാക്കുക എന്ന വലിയ ഉപകാരം ഞാന്‍ നിനക്ക് ചെയ്തിരിക്കുകയാണ്’ എന്നാണ് സന്ദേശത്തില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്റെ വിധിയില്‍, ജഡ്ജി മലോണി പറഞ്ഞത് ഇങ്ങനെ: ‘നശിപ്പിക്കപ്പെട്ട സ്വത്ത് ഡേവിഡിന്റെ സ്വത്താണെന്നതില്‍ സംശയമില്ല. സ്വത്ത് നശിപ്പിച്ചതായി പ്രതികള്‍ ആവര്‍ത്തിച്ച് സമ്മതിച്ചിട്ടുമുണ്ട്.’

തങ്ങളുടെ മകന്റെ ഭൂവുടമകളായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് വെര്‍ക്കിങ്ങിന്റെ മാതാപിതാക്കള്‍ പറഞ്ഞത്. മലോണി അതിനോട് പ്രതികരിച്ചത് ഇങ്ങനെ: ‘ഭൂവുടമകള്‍ക്ക് അവര്‍ ഇഷ്ടപ്പെടാത്ത സ്വത്ത് നശിപ്പിക്കാന്‍ കഴിയുമെന്നാണ് അവരുടെ വാദം. എന്നാല്‍, അവരുടെ വാദത്തെ പിന്തുണയ്ക്കാന്‍ പ്രതികള്‍ ഒരു നിയമവും കേസും പരാമര്‍ശിക്കുന്നില്ല. അവര്‍ക്ക് ഇഷ്ടപ്പെടാത്തവ നശിപ്പിക്കാന്‍ ഭൂവുടമകളെ നിയമം അനുവദിക്കുന്നില്ല.’ ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ വെര്‍ക്കിംഗിന്റെ മാതാപിതാക്കള്‍ക്ക് ഇത്രയും രൂപ നല്‍കാന്‍ വിധി വന്നിരിക്കുന്നത്. ഒരു വിദഗ്ദ്ദന്റെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷമാണ് ഇത്രയും രൂപ നല്‍കാന്‍ ജഡ്ജി ഉത്തരവിട്ടത് എന്ന് , MLive.com റിപ്പോര്‍ട്ട് ചെയ്തു. വെര്‍ക്കിങ്ങിന്റെ മാതാപിതാക്കള്‍ മകന്റെ അഭിഭാഷകന് 14,500 ഡോളര്‍ (ഏകദേശം 10 ലക്ഷം രൂപ) നല്‍കാനും ജഡ്ജി ഉത്തരവിട്ടു. എന്തായാലും വിധി പല മാതാപിതാക്കള്‍ക്കും ഉള്ള മുന്നറിയിപ്പ് ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.