പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്തു സുപ്രീംകോടതി

പ്ലസ് വണ്‍ പരീക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി പരീക്ഷ സ്റ്റേ ചെയ്തിരിക്കുന്നത്. ഒരാഴ്ചത്തേക്കാണ് സ്റ്റേ. തിങ്കളാഴ്ച മുതല്‍ പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. എസ്.എസ്.എല്‍.സി പരീക്ഷയും പ്ലസ്ടു പരീക്ഷയും കോവിഡ് സാഹചര്യത്തില്‍ വിജയകരമായി നടത്തിയെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്തെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്നും ഇത് വിലയിരുത്തിയല്ല പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്ന് കോടതി പറഞ്ഞു.

സെപ്തംബര്‍ 13 വരെ പരീക്ഷ നിര്‍ത്തിവെക്കണമെന്നും 13ന് കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചക്കുള്ളില്‍ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പരീക്ഷ നടത്തുന്നതിന് വേണ്ടി സര്‍ക്കാര്‍ തിരക്കിട്ട നടപടികള്‍ നടത്തുന്നതിനിടെയാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടങ്ങിയതായും വിദ്യാഭ്യാസമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിലെ ടിപിആര്‍ പതിനഞ്ച് ശതമാനത്തിന് മുകളില്‍ തുടരുകയാണെന്നും ഒക്ടോബറോടെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. ഈ മാസം ആറിനാണ് പരീക്ഷകള്‍ തുടങ്ങാനിരുന്നത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള ശ്രമമാണ് പരീക്ഷകള്‍ നടത്തുന്നതിന് പിന്നിലെന്നും വിദ്യാര്‍ത്ഥികള്‍ വാക്സിന്‍ എടുത്തവരല്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.