സ്വര്‍ണവ്യാപാര മേഖലയില്‍ അനാവശ്യ ഇടപെടല്‍ , മുഖ്യമന്ത്രിയുടേത് യുദ്ധ പ്രഖ്യാപനം എന്ന് സ്വര്‍ണ വ്യാപാരികള്‍

വ്യാപാര സ്ഥാപനങ്ങളില്‍ ജി എസ് ടി പരിശോധന നിര്‍ബന്ധമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സ്വര്‍ണ വ്യാപരികള്‍ രംഗത്ത്. സ്വര്‍ണ വ്യാപാരശാലകളില്‍ മാത്രം പരിശോധന വ്യാപകമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വര്‍ണ വ്യാപാരികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആരോപിച്ചു.സ്വര്‍ണക്കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ജിഎസ്ടി ഓഫീസിലും, പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുമെന്നത് വ്യാപാരിയുടെ സ്വാതന്ത്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും സ്വര്‍ണവ്യാപാര മേഖലയില്‍ അനാവശ്യ ഇടപെടല്‍ ഒഴിവാക്കണമെന്നും അസോസിയേഷന്‍ പ്രതികരിച്ചു.

നികുതി വരുമാന കുറവിന്റെ പേരില്‍ ഏകപക്ഷീയമായ തീരുമാനം അടിച്ചേല്‍പിക്കാനുള്ള നീക്കം അപലപനീയമാണ്. കൊവിഡ് സാഹചര്യങ്ങളില്‍ വ്യാപാര സൗഹൃദ സംസ്ഥാനമാക്കി മാറ്റാന്‍ മുഖ്യമന്ത്രി തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും നേതാക്കള്‍ പറഞ്ഞു.ഉദ്യോഗസ്ഥര്‍ ശത്രുതാ മനോഭാവത്തോടെയാണ് വ്യാപാരികളോട് പെരുമാറുന്നത്.മറ്റൊരു വ്യാപാര മേഖലയിലുമില്ലാത്ത ഒട്ടേറെ പ്രശ്‌നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയാണ് സ്വര്‍ണാഭരണ വ്യാപാര മേഖല കടന്നുപോകുന്നതെന്നും അസോസിയേഷന്‍ പ്രതികരിച്ചു. സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പറഞ്ഞിരുന്നു. സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വില്‍പന നികുതി ഇന്റലിജന്‍സ് ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.