നിപ ഭീതി അകലുന്നു ; ഏഴു പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

സംസ്ഥാനത്തിനെ പിടികൂടിയ നിപ ഭീതി അകലുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനിലുള്ള ഏഴുപേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയി. ഇതുവരെ ഇതുവരെ 68 പേരുടെ ഫലം നെഗറ്റീവായിരിക്കുന്നത്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളത് 274 പേര്‍ ആണ്. ഇതില്‍ 149 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. നിലവില്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത് ഏഴ് പേരാണ്. ഇതില്‍ ആര്‍ക്കും തീവ്ര രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

അസ്വാഭാവിക മരണങ്ങളോ പനിയോ പ്രദേശത്തുണ്ടായിട്ടില്ലെന്നത് നല്ല സൂചനയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ വേണ്ടി പൂനെ വൈറോളജി ലാബില്‍ നിന്നുള്ള സംഘം കോഴിക്കോട് ചാത്തമംഗലത്തെത്തി. മേഖലയിലെ വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങളില്‍ സംഘം പരിശോധന നടത്തി. പ്രത്യേക കെണി ഉപയോഗിച്ച് നാളെ രാത്രി വവ്വാലുകളെ പിടികൂടി സാമ്പിള്‍ ശേഖരിക്കും. വനം വകുപ്പിന്റെ സഹായത്തോടെയാണ് സംഘം വവ്വാലുകളെ പിടികൂടുക.