സല്യൂട്ട് വിവാദം ; സുരേഷ് ഗോപിയെ പിന്തുണച്ചു ഗണേഷ് കുമാര്‍

സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എം പിയെ പിന്തുണച്ച്  സിനിമാ താരവും പത്തനാപുരം എം എല്‍ എയുമായ കെ ബി ഗണേഷ് കുമാര്‍. സുരേഷ് ഗോപി സല്യൂട്ട് ചോദിച്ചുവാങ്ങേണ്ടിവന്നത് ഉദ്യോഗസ്ഥന്റെ കുഴപ്പമാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ ഈഗോ കൊണ്ടുനടക്കരുതെന്നും ഗണേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന ഒല്ലൂര്‍ എസ് ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ച സുരേഷ് ഗോപിയുടെ നടപടിയാണ് വിവാദമായത്. ‘ഞാന്‍ എംപിയാ കേട്ടോ, മേയറല്ല. ഒരു സല്യൂട്ടാവാം. ശീലങ്ങളൊന്നും മറക്കരുത്’ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇതോടെ, എസ് ഐ സല്യൂട്ട് അടിക്കുകയും ചെയ്തു. ആദിവാസി മേഖലയിലെ റോഡുപണിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാനായിരുന്നു ബുധനാഴ്ച സുരേഷ് ഗോപി എത്തിയത്. അപ്പോഴാണ് വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ചത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

അതേസമയം സല്യൂട്ട് അടിക്കുന്ന പരിപാടി തന്നെ നിര്‍ത്തണം എന്നാണ് തന്റെ അഭിപ്രായമെന്ന് സുരേഷ്‌ഗോപി ഇന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ജനപ്രതിനിധികള്‍ക്ക് സല്യൂട്ട് അടിക്കേണ്ട എന്ന് ഡിജിപി പറഞ്ഞിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. അങ്ങനെയെങ്കില്‍ ഡിജിപിയുടെ സര്‍ക്കുലര്‍ കാണിക്കട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു. ഇക്കാര്യത്തില്‍ സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് പരാതി ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഇല്ല എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാല്‍ പോലീസ് അസോസിയേഷന്‍ രാഷ്ട്രീയം കാണിക്കുന്നു എന്നായിരുന്നു ഈ കാര്യത്തില്‍ സുരേഷ് ഗോപിയുടെ മറുപടി. പോലീസ് അസോസിയേഷന്റെ രാഷ്ട്രീയം അംഗീകരിക്കാനാവില്ല. സല്യൂട്ടുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാതി ഉണ്ടെങ്കില്‍ രാജ്യസഭാ അധ്യക്ഷന് നല്‍കുക എന്നായിരുന്നു മറുപടി.
സലൂട്ട് അടിക്കുന്ന കാര്യത്തില്‍ കാര്യത്തില്‍ ചില വിവേചനങ്ങള്‍ ഉണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. താന്‍ ഇതിനെയാണ് ചോദ്യം ചെയ്തത് എന്നും പാലാ ബിഷപ്‌സ് ഹൗസില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ കണ്ട ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു താരം.

ബിഷപ്പിനെ പൂര്‍ണമായും ന്യായീകരിക്കാനും സുരേഷ്‌ഗോപി തയ്യാറായി. ബിഷപ്പ് സംസാരിച്ചത് തീവ്രവാദിനെതിരെ ഒരു മതത്തിനെതിരെയുമല്ല.അത് ഒരു മതത്തിനെതിരെയാണ് എന്ന് കരുതുന്നത് ശെരിയല്ല. ബിഷപ് പറഞ്ഞതിനെ തുടര്‍ന്ന് ഏതെങ്കിലും ഒരു ഭാഗം നേരെ കേറി വന്നു അത് ഏറ്റെടുക്കുന്നത് ശരിയാണോ എന്ന് സുരേഷ് ഗോപി ചോദിച്ചു. ബിഷപ്പ് ഹൗസില്‍ ഒരു മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.ബിഷപ്പുമായി നടന്നത് സാമൂഹ്യ വിഷയങ്ങളില്‍ ഉള്ള ചര്‍ച്ച ആണെന്ന് കൂടിക്കാഴ്ചക്കുശേഷം പുറത്തുവന്ന സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.