ബ്രിട്ടന്റെ എതിര്‍പ്പ് ; കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഇന്ത്യ മാറ്റംവരുത്തി

കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മാറ്റംവരുത്തി ഇന്ത്യ. അടുത്ത ആഴ്ചയോടെ സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതിയും ഉള്‍പ്പെടുത്തും. നേരത്തെ വയസ്സ് മാത്രമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഡബ്ല്യൂ.എച്ച്.ഒ മാനദണ്ഡപ്രകാരം വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതിയും രേഖപ്പെടുത്തണം. ഇന്ത്യയില്‍ നിന്ന് യു.കെയിലേക്കുള്ള പുതുക്കിയ യാത്രാ മാര്‍ഗനിര്‍ദേശങ്ങളില്‍ കോവിഡ് ഷീല്‍ഡ് അംഗീകൃത വാക്സിനണെങ്കിലും രണ്ടു ഡോസ് വാക്സിനും സ്വീകരിച്ച് വരുന്ന യാത്രക്കാര്‍ 10 ദിവസം ക്വാറന്റൈന്‍ അനുഷ്ഠിക്കണം എന്നായിരുന്നു നിയമം. ഇതിനെതിരെ ശക്തമായ പ്രതിഷേധം അരങ്ങേറിയപ്പോള്‍ ആണ് വാക്സിനല്ല, ഇന്ത്യയുടെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റാണ് പ്രശ്നമെന്ന് അധികൃതര്‍ വ്യക്തമാക്കിയത്.

യു.കെയില്‍ നിന്നുള്ള പുതുക്കിയ യാത്രാ മാര്‍ഗനിര്‍ദേശങ്ങളില്‍ ഒക്ടോബര്‍ നാലു മുതല്‍ ചില രാജ്യങ്ങളില്‍ നിന്നുള്ള അംഗീകൃത ആരോഗ്യ ഏജന്‍സികളില്‍ നിന്ന് രണ്ടു ഡോസ് വാകിസിനും സ്വീകരിച്ചവരെ പൂര്‍ണ്ണമായും വാക്സിന്‍ സ്വീകരിച്ചവരായി പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. ഈ രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യയില്ല. അതിനാലാണ് ഇന്ത്യന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ബ്രിട്ടനില്‍ ഇപ്പോഴും 10 ദിവസം ക്വാറന്റൈന്‍ അനുഷ്ഠിക്കേണ്ടി വരുന്നത്. ഇക്കാര്യം സംബന്ധിച്ച് ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ചയിലാണെന്നും വാക്സിനേഷന്‍ സംബന്ധിച്ച് ഇന്ത്യന്‍ യാത്രക്കാര്‍ക്കുള്ള പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും ബ്രിട്ടന്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ട്ടിഫിക്കറ്റിലെ പുതിയ മാറ്റം.