ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്ത ബി.ജെ.പി കൗണ്‍സിലറെ സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാജുവിനെ കയ്യേറ്റം ചെയ്തത ബി.ജെ.പി കൗണ്‍സിലറെ സസ്‌പെന്‍ഡ് ചെയ്തു. കൗണ്‍സിലര്‍ ഗിരികുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നികുതി വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാതെ കൗണ്‍സില്‍ ഹാളില്‍ നിന്നും പുറത്തുപോകില്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധിച്ചു. സോണല്‍ ഓഫീസുകളില്‍ ജനങ്ങള്‍ അടച്ച നികുതി ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തത് ചര്‍ച്ച ചെയ്യണമെന്ന് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ അജണ്ടയിലില്ലാത്ത വിഷയം ചര്‍ച്ച ചെയ്യാനാകില്ലെന്ന് മേയര്‍ വ്യക്തമാക്കി. ഇതോടെ കൌണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങി. തര്‍ക്കത്തിനിടെ ഡെപ്യൂട്ടി മേയര്‍ പി.കെ രാജുവിനെ കൗണ്‍സിലര്‍ ഗിരികുമാര്‍ കയ്യേറ്റം ചെയ്തതായി ആരോപിച്ച് മേയര്‍ സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ വീണ്ടും ബഹളമായി. നികുതിവെട്ടിപ്പ് ആരോപണത്തില്‍ നടപടി എടുത്തില്ലെന്ന പ്രതിപക്ഷവാദം ഭരണപക്ഷം തള്ളി. നികുതി വെട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങള്‍ നഗരസഭ ഹാളിനുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തി.