കെ.ടി ജലീലിനു മനോനില തെറ്റിയ വ്യക്തിക്ക് നല്‍കുന്ന പരിഗണന നല്‍കാം ; നജീബ് കാന്തപുരം

കെ.ടി ജലീലിന് മനോനില തെറ്റിയ വ്യക്തിക്ക് നല്‍കുന്ന പരിഗണന നല്‍കാമെന്നു നജീബ് കാന്തപുരം എം.എല്‍.എ. എ.ആര്‍ നഗര്‍ ബാങ്ക് കുംഭകോണത്തിന്റെ ആദ്യ രക്തസാക്ഷിയാണ് അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവിയെന്നും അഴിമതിയുടെ കറപുരളാത്ത അദ്ദേഹത്തിന്റെ പേരില്‍ രണ്ട് കോടി കള്ളപ്പണ ഇടപാട് നടന്നത് മുതല്‍ മൗലവി വിഷമത്തിലായിരുന്നുവെന്നും കെ.ടി. ജലീല്‍ എം.എല്‍.എ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് നജീബ് കാന്തപുരത്തിന്റെ വിമര്‍ശനം. ”മാനസിക ആരോഗ്യവും പ്രധാനം തന്നെയാണല്ലോ. അദ്ദേഹത്തിന് ദൈവം സദ്ബുദ്ധി നല്‍കട്ടെ!”യെന്നും നജീബ് കാന്തപുരം ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ പറഞ്ഞു.

അബ്ദുല്‍ ഖാദര്‍ മൗലവിയുടെ സമ്മതമില്ലാതെ അദ്ദേഹത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കാന്‍ ബാങ്ക് സെക്രട്ടറി ഹരികുമാറിന് തനിച്ച് കഴിയില്ലെന്നും അതിന് പിന്നില്‍ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലുണ്ടെന്നും കെ.ടി ജലീല്‍ മീഡിയവണ്‍ എഡിറ്റോറിയല്‍ പരിപാടിയിലും ഫേസ്ബുക്ക് കുറിപ്പിലും ആരോപിച്ചിരുന്നു. ജലീല്‍ തുടര്‍ച്ചയായി ആരോപണം ഉന്നയിക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് ചിലത് തുടര്‍ച്ചയായി അവഗണിച്ചേ പറ്റൂവെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പി.കെ. കുഞ്ഞാലിക്കുട്ടി മറുപടി പറഞ്ഞത്.

അതേസമയം മുസ്ലിം ലീഗിന് എല്‍.ഡി.എഫില്‍ ചേക്കേറാന്‍ മോഹമെന്ന് കെ.ടി ജലീല്‍. യു.ഡി.എഫില്‍ നിന്നാല്‍ ഇനി അധികാരത്തിലെത്താന്‍ കഴിയില്ലെന്ന് ലീഗിന് മനസ്സിലായിട്ടുണ്ട്. ഭരണത്തിലെത്തണമെങ്കില്‍ എല്‍.ഡി.എഫിനൊപ്പം നില്‍ക്കണമെന്ന് പല ലീഗ് നേതാക്കളും പറയുന്നത് തനിക്കറിയാം. എന്നാല്‍ ലീഗിനെ എല്‍.ഡി.എഫ് സ്വീകരിക്കില്ലെന്നും ജലീല്‍ വ്യക്തമാക്കി. മീഡിയവണ്ണിന്റെ ‘എഡിറ്റോറിയല്‍’ പരിപാടിയിലായിരുന്നു ജലീലിന്റെ പ്രതികരണം.