പ്രിയങ്കാ ഗാന്ധിയുടെ അറസ്റ്റ് ; യു പി പൊലീസിനെതിരെ പന്തം കൊളുത്തി പ്രതിഷേധം

യു പി പോലീസ് അറസ്റ്റ് ചെയ്ത എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. പ്രിയങ്ക കഴിയുന്ന സീതാപുര്‍ പൊലീസ് കേന്ദ്രത്തിന്റ പുറത്ത് മെഴുകുതിരി കത്തിച്ചും പന്തം കൊളുത്തിയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. അതേസമയം, അറസ്റ്റ് ചെയ്‌തെന്ന വിവരം ഇതുവരെ പ്രിയങ്ക അറിയിച്ചിട്ടില്ലെന്നും നിയമവിരുദ്ധമായി തടങ്കലിലാക്കിയിരിക്കുന്നുവെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. അറസ്റ്റ് സംബന്ധിച്ച് ഔദ്യോഗികമായ ഒരറിയിപ്പുമില്ലെന്ന് പ്രിയങ്ക ഗാന്ധി പറയുന്നു. തനിക്ക് വസ്ത്രവുമായി എത്തിയവര്‍ക്കെതിരെ പോലും കേസെടുത്തിരിക്കുകയാണ്. ഇതുവരെയും മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയിട്ടില്ല. നിയമസഹായം തേടാന്‍ അനുവദിക്കുന്നില്ലെന്നും പ്രിയങ്ക അറിയിച്ചു.

30 മണിക്കൂറിലധികം നീണ്ട കരുതല്‍ തടങ്കലിനൊടുവിലാണ് പ്രിയങ്ക ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സമാനാന്തരീക്ഷത്തിന് ഭംഗം വരുത്തിയെന്ന് കുറ്റം ചുമുത്തിയാണ് പ്രിയങ്ക ഗാന്ധി, ദിപേന്ദര്‍ സിംഗ് ഹൂഡ, ഉത്തര്‍പ്രദേശ് പിസിസി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു ഉള്‍പ്പടെ 11 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാം?ഗങ്ങളെ സന്ദര്‍ശിക്കാനാണ് പ്രിയങ്ക കാല്‍നടയായി ലഖിംപൂരിലേക്ക് പോയത്. യാത്രാമധ്യേ ഇവരെ യുപി പൊലീസ് തടഞ്ഞിരുന്നു. പ്രിയങ്കയെ പുരുഷ പൊലീസ് ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത് എന്നത് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്ന് പി ചിദംബരം പ്രതികരിച്ചു.

ഇതിനിടെ, ലഖിംപൂര്‍ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായ അജയ് മിശ്രയ്‌ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍, ലഖീംപൂര്‍ സംഭവം എങ്ങനെയുണ്ടായെന്ന് അറിയില്ലെന്ന വിശദീകരണവുമായി കേന്ദ്ര സഹമന്ത്രി അജയ് മിശ്ര രംഗത്തെത്തി. കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അജയ് മിശ്രയുടെ പ്രതികരണം. ദൃശ്യങ്ങള്‍ ആയുധമാക്കിയ പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി മാപ്പ് പറയണം എന്നാവശ്യപ്പെട്ട് രം?ഗത്ത് വന്നിരുന്നു. എന്നാല്‍ കര്‍ഷകര്‍ക്കാര്‍ക്കും വെടിയേറ്റില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.