സ്‌കൂള്‍ തുറക്കാനുള്ള മാര്‍ഗരേഖ പുറത്തിറക്കി

സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി. ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരില്‍ പൊതു നിര്‍ദേശങ്ങളടക്കം എട്ട് ഭാഗങ്ങളുള്ള മാര്‍ഗരേഖയാണ് നിലവില്‍ വരിക. ആറ് വകുപ്പുകള്‍ ചേര്‍ന്ന് മാര്‍ഗരേഖ നടപ്പിലാക്കും. വിദ്യാഭ്യാസ, ആരോഗ്യ, തദ്ദേശ വകുപ്പുകള്‍ക്കാവും പ്രധാന ചുമതല. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ആരോഗ്യ മന്ത്രി വീണ ജോര്‍ജും ചേര്‍ന്നാണ് മാര്‍ഗരേഖ പുറത്തിറക്കിയത്. പൊതു അവധി ഒഴികെയുളള ശനിയാഴ്ചകളും ഉള്‍പ്പടെ ആഴ്ചയില്‍ ആറ് ദിവസവും ക്ലാസ് ഉണ്ടാകും. രണ്ടാഴ്ച ഉച്ചവരെ മാത്രമാണ് ക്ലാസ്. യൂണിഫോം, അസംബ്ലി നിര്‍ബന്ധമാക്കില്ല. കുട്ടികള്‍ക്ക് സ്‌കൂളില്‍ വരാന്‍ രക്ഷാകര്‍ത്താക്കളുടെ സമ്മതം വേണം. സ്‌കൂളുകള്‍ ശുചീകരിക്കല്‍ പ്രധാന ദൗത്യമായി ഏറ്റെടുത്ത് പൊതുജനങ്ങളുടെ സഹകരണത്തോടെ ശുചീകരണം പൂര്‍ത്തിയാക്കും.

കെഎസ്ആര്‍ടിസി ബോണ്ട് അടിസ്ഥാനത്തില്‍ ബസ്സുകള്‍ ഓടിക്കും. യാത്ര സൗജന്യമാക്കാന്‍ സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച ചെയ്യും. ഓട്ടോറിക്ഷയില്‍ മൂന്നു കുട്ടികളില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍പാടില്ലെന്നും നിര്‍ദേശമുണ്ട്. കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസ്സിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കാവുന്നതാണ്. ഓരോ ബാച്ചിനും തുടര്‍ച്ചയായി മൂന്നുദിവസം (വിദ്യാര്‍ത്ഥികള്‍ അധികമുള്ള സ്‌കൂളുകളില്‍ രണ്ട് ദിവസം) സ്‌കൂളില്‍ വരാനുള്ള അവസരം ഒരുക്കണം. അടുത്ത ബാച്ച് അടുത്ത മൂന്നു ദിവസമായിരിക്കും സ്‌കൂളിലെത്തേണ്ടത്. ഒരു ബാച്ചില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥി സ്ഥിരമായി അതേ ബാച്ചില്‍ തന്നെ തുടരേണ്ടതാണ്. ബാച്ചുകളുടെ ക്രമീകരണം സംബന്ധിച്ച് രക്ഷിതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ച് തീരുമാനം കൈക്കൊള്ളാവുന്നതാണ്. ഒരു പ്രദേശത്തുനിന്നുവരുന്ന കുട്ടികളെ കഴിവതും ഒരു ബാച്ചില്‍ പെടുത്തുന്നതാണ് ഉചിതം. സ്‌കൂളില്‍ നേരിട്ട് എത്തിച്ചേരാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് നിലവിലുളള ഡിജിറ്റല്‍ പഠനരീതി തുടരാവുന്നതാണ്.

ഭിന്നശേഷിയുള്ള കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ടതില്ല. കാഴ്ച/ശ്രവണ പരിമിതിയുള്ള കുട്ടികള്‍ മാത്രമുള്ള സ്പെഷ്യല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. ഹോസ്റ്റലുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള പ്രത്യേക മാര്‍ഗനിര്‍ദ്ദേശം പിന്നീട് പുറപ്പെടുവിക്കും. ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ള കുട്ടികളും വീട്ടിലെ രോഗികളുമായി സമ്പര്‍ക്കമുള്ള കുട്ടികളും സ്‌കൂളില്‍ ഹാജരാകേണ്ടതില്ല. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പുതന്നെ എല്ലാ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരും കുട്ടികളെ സ്‌കൂളിലെത്തിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍, സ്‌കൂള്‍ബസ് ഡ്രൈവര്‍മാര്‍, മറ്റ് താത്ക്കാലിക ജീവനക്കാര്‍ എന്നിവര്‍ രണ്ടു ഡോസ് വാക്സിന്‍ എടുത്തിരിക്കണം.

മാര്‍ഗ രേഖയുടെ പൂര്‍ണ്ണരൂപം :