ക്രിസ്ത്യന്‍സഭകളിലെ ലൈംഗിക പീഡനങ്ങളില്‍ പ്രത്യേക അന്വേഷണം വേണമെന്ന് ആര്‍എസ്എസ് മുഖപത്രം

ഇന്ത്യയിലെ ക്രിസ്ത്യന്‍സഭകള്‍ക്ക് എതിരെ സമര്‍ഥമായി കരുനീക്കി ആര്‍എസ്എസ്. സംഘടനാ മുഖപത്രം ‘പാഞ്ചജന്യ’യിലൂടെയാണ് സഭകളെ കുടുക്കാന്‍ ആര്‍എസ്എസ് നീക്കം നടത്തുന്നത്. ഇതിന്റെ ആദ്യ പടിയായി ലോകവ്യാപകമായി ക്രിസ്ത്യന്‍സഭകളിലെ ലൈംഗിക പീഡനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലും പ്രത്യേക അന്വേഷണം വേണമെന്ന് വാരികയുടെ ഏറ്റവും പുതിയ ലക്കത്തില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒക്ടോബര്‍ 17 ലക്കത്തിന്റെ കവര്‍സ്റ്റോറിയിലാണ് ഇന്ത്യയിലെ ക്രിസ്ത്യന്‍ സഭകളില്‍ നടക്കുന്ന ലൈംഗിക പീഡനങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

ഫ്രാന്‍സിലെ കത്തോലിക്കാ സഭയില്‍ മൂന്നു ലക്ഷത്തോളം കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 1950നും 2020നും ഇടയിലാണ് ഇത്രയും കുട്ടികള്‍ വ്യാപകമായ ലൈംഗിക ചൂഷണത്തിനിരയായത്. സംഭവത്തില്‍ 3,000ത്തോളം പുരോഹിതന്മാര്‍ കുറ്റവാളികളാണെന്ന് സംഭവം അന്വേഷിച്ച സ്വതന്ത്ര സമിതി വെളിപ്പെടുത്തിയിരുന്നു. 2018ലാണ് സമിതി അന്വേഷണം ആരംഭിച്ചത്.ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലും ക്രിസ്ത്യന്‍ സഭകളില്‍നിന്ന് വരുന്ന ലൈംഗിക പരാതികളില്‍ വിശദമായ അന്വേഷണം വേണമെന്ന് ആര്‍എസ്എസ് മുഖപത്രം ആവശ്യപ്പെടുന്നത്. കേരളത്തിലടക്കം സഭകളില്‍നിന്ന് ഉയരുന്ന പീഡനസംഭവങ്ങള്‍ ലേഖനത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി ലൈംഗിക പീഡനസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സഭകളില്‍ വ്യാപകമായ ലൈംഗിക ചൂഷണമാണ് നടക്കുന്നത്. ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ സഭയ്ക്കുള്ളില്‍ കന്യാസ്ത്രീകളും ചെന്നൈയിലെ മിഷനറി കോളേജില്‍ യുവതിയും പീഡനത്തിനിരയായ സംഭവം ഉദാഹരണമായി ലേഖനത്തില്‍ സൂചിപ്പിക്കുന്നു. ഝാര്‍ഖണ്ഡിലും സമാന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സഭയ്ക്കും പുരോഹിതന്മാര്‍ക്കുമെതിരെ അന്വേഷണം വേണമെന്നാണ് രാജ്യത്തെ ജനങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. ഫ്രാന്‍സില്‍ സ്വതന്ത്ര സമിതി അന്വേഷണം ആരംഭിച്ചതിനു പിറകെ ഫ്രാന്‍സിസ് മാര്‍പാപ്പ ഇരകളോട് ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍, ഇത് സമ്മര്‍ദംമൂലമുള്ള ഔപചാരികത മാത്രമാണെന്നും ഇതിനുശേഷവും സഭയിലെ ലൈംഗിക പീഡനങ്ങളുടെ കാര്യത്തില്‍ ഒരു കുറവുമുണ്ടായിട്ടില്ലെന്നും കവര്‍സ്റ്റോറിയില്‍ കുറ്റപ്പെടുത്തുന്നു.