പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ എട്ടാം ക്ലാസുകാരിയെ നടുറോഡില്‍ കുത്തിക്കൊന്നു

പുണെയില്‍ നിന്നാണ് നടുക്കുന്ന വാര്‍ത്ത. പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ എട്ടാം ക്ലാസുകാരിയെ 22കാരന്‍ നടുറോഡില്‍ കുത്തിക്കൊന്നു. ഇന്നലെ വൈകിട്ട് കബഡി ക്ലാസിന് പോകുന്ന വഴിയാണ് 14 വയസുള്ള ക്ഷിതിജയെ യുവാവ് ആക്രമിച്ചത്. പുണെ ബിബ്വേവാദിയില്‍ വച്ചായിരുന്നു ക്രൂര കൊലപാതകം. നാട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിനു മുമ്പ് മരണം സംഭവിച്ചു. പെണ്‍കുട്ടിയുടെ അകന്ന ബന്ധു കൂടിയായ 22 വയസുള്ള ശുഭം ഭഗവതാണ് വഴിയില്‍ തടഞ്ഞുനിര്‍ത്തിയ ശേഷം കോല നടത്തിയത്.

പലതവണയായി പെണ്‍കുട്ടിയോട് ഇയാള്‍ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം പെണ്‍കുട്ടി നിരസിച്ചു. ഇതില്‍ തോന്നിയ പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ട ശേഷമാണ് മൂര്‍ച്ചയുള്ള ആയുധംവച്ച് പെണ്‍കുട്ടിയെ കുത്തിക്കൊന്നത്. പിന്നീട് പ്രതി ഒളിവില്‍ പോയി. സംഭവസ്ഥലത്ത് നിന്ന് ഒരു തോക്കും കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രതിക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.