കര്‍ഷക സമര വേദിക്ക് സമീപം യുവാവിനെ കൊന്ന് കയ്യും കാലും വെട്ടി കെട്ടിതൂക്കി

ഹരിയാനയിലെ സിംഘു അതിര്‍ത്തിയില്‍ കര്‍ഷക സമരം നടക്കുന്ന വേദിക്ക് സമീപം കയ്യും കാലും വെട്ടി കെട്ടിതൂക്കിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ നിലയിലാണ് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും ആരാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് വ്യക്തമല്ലെന്നുമാണ് പൊലീസ് വിശദീകരണം. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

അതേസമയം, സിഖ് വിഭാഗത്തിലെ നിഹാംഗ് സംഘടനയില്‍ പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഗുരു ഗ്രന്ഥ് സാഹിബിനെ അവഹേളിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് വാര്‍ത്തകള്‍. നിഹാങ്കുകള്‍ യുവാവിനൊപ്പം നില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. മൃതദേഹം സിവില്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ പങ്കില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. യുവാവിന്റെ കൈ ഞരമ്പുകളും മുറിച്ച നിലയിലാണ്. ഇതിനിടയില്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സംയുക്ത കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്തിനാണെന്ന് ആരോപിച്ച് ബിജെപിയും രംഗത്തു വന്നിട്ടുണ്ട്.