നാലുപേരെ കൊന്ന നരഭോജി കടുവ കെണിയില്‍

തമിഴ്‌നാട് : നീലഗിരി നിവാസികളെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവയെ പിടികൂടി. കഴിഞ്ഞ ദിവസം മയക്കുവെടിയേറ്റ് കാട്ടിലേക്ക് മറഞ്ഞ കടുവയെ മസിനഗുഡി വനമേഖലയില്‍ വെച്ചാണ് കണ്ടെത്തിയത്. 21 ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ടി 23 എന്ന് പേരിട്ട കടുവ കൂട്ടിലായത്. മുറിവുകളേറ്റ കടുവയെ ചെന്നൈയ്ക്ക് അടുത്തുള്ള വണ്ടല്ലൂര്‍ മൃഗശാലയിലേയ്ക്ക് കൊണ്ടുപോകാനാണ് സാധ്യത.നീലഗിരിയിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ നാലു പേരെ കൊന്ന കടുവയാണിത്. മുപ്പതിലേറെ വളര്‍ത്തുമൃഗങ്ങളെയും കടുവ പിടികൂടി. കടുവയെ വെടിവെച്ച് കൊല്ലാന്‍ വനംവകുപ്പ് തീരുമാനിച്ചെങ്കിലും മദ്രാസ് ഹൈക്കോടതി ജീവനോടെ പിടികൂടാന്‍ ഉത്തരവിടുകയായിരുന്നു.

നീലഗിരിയിലെ നാട്ടുകാരുടെ ഉറക്കം കെടുത്തിയ നരഭോജി കടവയെ വനം വകുപ്പിന്റെ പ്രത്യേക ദൗത്യ സേനയാണ് പിടികൂടിയത്. തെപ്പക്കാട് മസിനഗുഡി റോഡിന് സമീപത്ത് വെച്ച് ഇന്നലെ രാത്രിയാണ് കടുവയെ വനപാലകര്‍ കണ്ടത്. രണ്ട് തവണ മയക്ക് വെടിവെച്ചെങ്കിലും കടുവ വീണ്ടും കാട്ടിലേക്ക് മറഞ്ഞത് തലവേദന സൃഷ്ടിച്ചിരുന്നു. ഒടുവില്‍ മസിനഗുഡി വനമേഖലയില്‍ കടുവയെ കണ്ടെത്തുകയായിരുന്നു.വയനാട് വന്യജീവി സങ്കേതത്തിലെ 20 അംഗ ദ്രുതകര്‍മ്മ സേനയും തെരച്ചില്‍ സംഘത്തിലുണ്ടായിരുന്നു. ?160 പേരടങ്ങുന്ന സംഘം വിവിധ മേഖലകളായി തിരിഞ്ഞ് കുങ്കിയാനകളുടെയും ഡ്രോണുകളുടെയും സഹായത്തോടെ നീലഗിരിയില്‍ വ്യാപക തിരച്ചിലാണ് നടത്തിയത്. കടുവയെ പിടികൂടാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിരുന്നു.