കൊലപാതക കേസ് ; ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം

വിവാദ ആള്‍ ദൈവവും ദേരാ സച്ചാ സൌധ തലവനുമായ ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം തടവ്. തന്റെ മുന്‍ മാനേജറായിരുന്ന രഞ്ജീത് സിങ്ങിനെ കൊലപ്പെടുത്തിയതിനാണ് ശിക്ഷ. ഗുര്‍മീതിനൊപ്പം മറ്റു നാലുപേര്‍ക്കും ജീവപര്യന്തം ശിക്ഷയുണ്ട്. ഹരിയാനയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവിന് പുറമെ 31 ലക്ഷം രൂപ പിഴയും ഗുര്‍മീത് നല്‍കണം.നീണ്ട19 വര്‍ഷത്തിന് ശേഷമാണ് വിധി. 2002 ലാണ് റാം റഹീമിന്റെ മാനേജരായിരുന്ന രഞ്ജിത് സിംഗ് വെടിയേറ്റ് മരിച്ചത്. ഗുര്‍മീത് സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ച വാര്‍ത്തകള്‍ പുറം ലോകത്തെ അറിയിച്ചത് രഞ്ജിത് സിംഗാണ് എന്നാരോപിച്ചാണ് റാം റഹീമും കൂട്ടാളികളും ഇയാളെ വെടിവച്ചു കൊന്നത്.

1990 സെപ്തംബര്‍ 23ന് ദേര സച്ച സൗദ സമൂഹത്തിന്റെ തലവനായതോടെ വിവാദങ്ങള്‍ ദേശീയശ്രദ്ധയാകര്‍ഷിച്ചു. സിക്ക് മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണങ്ങള്‍ വധഭീഷണി വരെയെത്തി. ഇതോടെ സര്‍ക്കാര്‍ ഇസെഡ് പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷയൊരുക്കി. ആത്മീയതലത്തില്‍ മാത്രമൊതുങ്ങിയില്ല റാം റഹീം സിങിന്റെ പ്രവര്‍ത്തനമേഖല. 2014 ല്‍ രാഷ്ട്രീത്തിലേക്ക് രംഗപ്രവേശം നടത്തിയ ഗുര്‍മീത് ഹരിയാന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വേണ്ടി പരസ്യമായി രംഗത്തെത്തി.

ഇതിനിടെ നിരവധി ക്രിമിനല്‍ കേസുകളിലും ഈ വിവാദ ആള്‍ദൈവം പ്രതിയായി.മുമ്പ് മാധ്യമപ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപതിയുടെ കൊലപാതക കേസിലും റാം റഹീം സിങ് വിചാരണ നേരിട്ടുണ്ട്. ദേരസച്ച സൗദയുടെ മാനേജര്‍ ഫാകിര്‍ ചന്ദ് കൊല ചെയ്യപ്പെട്ട കേസിലും സിബിഐ.റാം റഹീം സിങിനെതിരെ കേസെടുത്തിരുന്നു. ഇടയ്ക്ക് സിനിമയിലും ഗുര്‍മീത് ഒരു കൈ നോക്കിയിരുന്നു. ഗുര്‍മീതിനെതിരെ പരാതി ഉയരുമ്പോഴും കേസെടുക്കുമ്പോഴും അനുയായികള്‍ തെരുവുകളില്‍ അക്രമം അഴിച്ചുവിടുന്നത് പതിവാണ്.