നൂറു കോടി വാക്‌സിന്‍ നല്‍കി ഇന്ത്യ ; ചരിത്ര നിമിഷം എന്ന് സര്‍ക്കാര്‍

ഇന്ത്യയില്‍ വാക്‌സിനേഷന്‍ 100 കോടി പിന്നിട്ടു. 279 ദിവസം കൊണ്ടാണ് രാജ്യം ചരിത്രനേട്ടം നേടിയത്. ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍ എം എല്‍ ആശുപത്രിയിലെത്തി. വാക്‌സിനേഷന്‍ നൂറു കോടി കടക്കുന്നതിന്റെ ഭാഗമായി നിരവധി പരിപാടികള്‍ കേന്ദ്രം ആസൂത്രണം ചെയ്തിട്ടുണ്ട്. ചെങ്കോട്ടയില്‍ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തും. വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും നൂറ് കോടി ഡോസ് വാക്‌സീന്‍ മറികടന്നത് സംബന്ധിച്ച പ്രഖ്യാപനവും നടത്തും. ആഘോഷങ്ങളുടെ ഭാഗമായി ബിജെപി നേതാക്കള്‍ ഇന്ന് വിവിധ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.

രാജ്യത്തെ വിമാനങ്ങള്‍, കപ്പല്‍, ട്രെയിനുകളില്‍ എന്നിവിടങ്ങളില്‍ നൂറ് കോടി ഡോസ് വാക്‌സിന്‍ കടന്നതിന്റെ പ്രഖ്യാപനമുണ്ടാകും. ബുധനാഴ്ച്ച വരെയുള്ള കണക്കുകള്‍ പ്രകാരം 99.70 കോടി ഡോസുകളാണ് ഇതുവരെ നല്‍കിയത്. സംസ്ഥാനങ്ങള്‍ നേരിട്ട് കമ്പനികളില്‍ നിന്ന് സംഭരിച്ചതും കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി ലഭ്യമാക്കിയതും അടക്കം 97,99,506 സെഷനുകളിലൂടെയാണ് ഇത്രയും വാക്‌സിന്‍ വിതരണം ചെയ്തത്. ഡോസിന്റെ 65 ശതമാനത്തിലധികം ഗ്രാമപ്രദേശങ്ങളിലാണ് നല്‍കുന്നത്. ജനുവരി 16നാണ് ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചത്.

രണ്ടാമത്തെ ഡോസ് കവറേജില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം എട്ടു സംസ്ഥാനങ്ങള്‍ ആറു കോടിയിലധികം ഡോസ് വാക്‌സിനുകള്‍ നല്‍കിക്കഴിഞ്ഞു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത്, മധ്യപ്രദേശ്, ബിഹാര്‍, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് വാക്‌സിനേഷനില്‍ മുന്നില്‍. കേന്ദ്ര സര്‍ക്കാരിന്റെ കണക്കനുസരിച്ച്, രാജ്യത്തെ പ്രായപൂര്‍ത്തിയായവരില്‍ 75 ശതമാനം ആളുകള്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. എന്നാല്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചവരുടെ അനുപാതം 31 ശതമാനം മാത്രമാണ്. സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വാക്‌സിന്‍ വിതരണം നടത്തിയത് ഉത്തര്‍പ്രദേശിലാണ്.