കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍ അന്തരിച്ചു

കര്‍ണാടക : കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാര്‍ അന്തരിച്ചു. 46 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ജിം പരിശീലനത്തിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച പുനീതിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. താരം ജിമ്മില്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിഹാസ നടന്‍ രാജ്കുമാറിന്റെ മകനായ പുനീത് രാജ്കുമാര്‍ കന്നഡ ചലച്ചിത്ര ലോകത്തെ ഏറ്റവും തിരക്കുള്ള നായകനാണ്. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ കാണാന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് എസ്. ബൊമ്മൈ വിക്രം ആശുപത്രിയില്‍ എത്തിയിരുന്നു. പുനീതിനെ ആരാധകര്‍ അപ്പു എന്നാണ് വിളിക്കുന്നത്. പ്രമുഖ നടന്‍ രാജ്കുമാറിന്റെയും പാര്‍വതമ്മയുടെയും മകനാണ്. 29 ഓളം കന്നഡ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്.

ബാലതാരമായി തന്റെ കരിയര്‍ ആരംഭിച്ച അദ്ദേഹം 1985-ല്‍ ബെട്ടട ഹൂവിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയത്. ചാലിസുവ മൊദഗലു, യെരാഡു നക്ഷത്രഗാലു എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കര്‍ണാടക സംസ്ഥാന അവാര്‍ഡ് നേടി. അപ്പു (2002) എന്ന ചിത്രത്തിലൂടെ പുനീത് നായകനായി, അതിനുശേഷം അദ്ദേഹത്തിന്റെ ആരാധകര്‍ അദ്ദേഹത്തെ അപ്പു എന്ന് വിളിച്ചിരുന്നു. അഭി, വീര കന്നഡിഗ, അജയ്, അരസു, റാം, ഹുഡുഗാരു, അഞ്ജനി പുത്ര എന്നിവയും അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളില്‍ ചിലതാണ്. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ യുവരത്നയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

പ്രിയ ആനന്ദിനൊപ്പം ചേതന്‍ കുമാറിന്റെ ജെയിംസിന്റെ ഷൂട്ടിംഗ് അദ്ദേഹം അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. നവംബര്‍ 1 മുതല്‍ പവന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ദ്വിത്വയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയായിരുന്നു പുനീത്. അശ്വിനി രേവന്ത് ആണ് ഭാര്യ. ദൃതി, വന്ദിത എന്നിവരാണ് മക്കള്‍.