വിശ്വാസത്തിന്റെ പേരില്‍ ചികിത്സ നല്‍കിയില്ല ; കണ്ണൂരില്‍ 11 കാരിക്ക് ദാരുണാന്ത്യം

വീട്ടുകാരുടെ അന്തമായ വിശ്വാസം കാരണം കണ്ണൂരില്‍ 11 കാരിക്ക് ദാരുണാന്ത്യം. വീട്ടുകാര്‍ ചികിത്സ നല്‍കാന്‍ മടി കാണിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ നാലുവയലില്‍ ഹിദായത്ത് വീട്ടിലെ ഫാത്തിമയാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഫാത്തിമയ്ക്ക് കലശലായ പനി ഉണ്ടായിരുന്നു. പനി ബാധിച്ച കുട്ടിയെ തുടക്കത്തില്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കുന്നതിന് പകരം മറ്റ് വഴികള്‍ സ്വീകരിച്ചതായാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അവസാനം പനി മൂര്‍ച്ഛിച്ചു അവശനിലയിലായതോടെയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കുടുംബം തയ്യാറായത്.

നേരത്തെ ഈ കുടുംബത്തില്‍ സമാനരീതിയില്‍ മറ്റൊരു മരണം നടന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോട് കൂടിയാണ് ഫാത്തിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു എന്ന് ആശുപത്രി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. ശാസ്ത്രീയമായ വൈദ്യ സഹായം നല്‍കാന്‍ താല്‍പ്പര്യമില്ലാത്ത കുടുംബമാണ് ഫാത്തിമയുടേത് എന്നാണ് പ്രദേശവാസികളില്‍ നിന്ന് ലഭിക്കുന്ന വിവരം. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചികിത്സ നല്‍കേണ്ടതില്ല, പകരം മതപരമായ ചികിത്സകള്‍ നല്‍കിയാല്‍ മതി എന്ന് വിശ്വസിക്കുന്ന കുടുംബക്കാരാണ് ഫാത്തിമയുടേതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഫാത്തിമയുടെ കുടുംബത്തില്‍ നേരത്തെയും ഇത്തരത്തില്‍ ഒരു ബന്ധു ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടത് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.