വഴി തടയല്‍ പ്രതിഷേധം ; നടന്‍ ജോജുവിനെതിരെ കേസില്ല

കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് സമരത്തിന് ഇടയില്‍ നടന്ന അനിഷ്ടസംഭവങ്ങളില്‍ പോലീസ് കേസെടുത്തു. പ്രതിഷേധ സമരം നടത്തിയ പ്രവര്‍ത്തകരോട് തട്ടിക്കയറിയ നടന്‍ ജോജു ജോര്‍ജിനെതിരെ നിലവില്‍ പൊലീസ് കേസെടുത്തിട്ടില്ല. അതേസമയം റോഡ് ഉപരോധിച്ചതിനും വാഹനം തല്ലിതകര്‍ത്തതിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്തു. ജോജുവിനെതിരായ വനിതാ നേതാക്കളുടെ പരാതിയില്‍ വിശദമായി പരിശോധന നടത്തിയ ശേഷം ശേഷം തുടര്‍ നടപടിയെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് ജോജു ജോര്‍ജിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച് നടത്തി. തൃശൂര്‍ മാളയിലെ വീട്ടിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുന്നത്. നിലവില്‍ മാര്‍ച്ച് പൊലീസ് വഴിയില്‍ ബാരിക്കേഡ് വച്ച് തടഞ്ഞിരിക്കുകയാണ്. കൊച്ചിയില്‍ ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ ജോജു ജോര്‍ജ് ക്ഷുഭിതനായി പെരുമാറിയതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്.

ഇതിനെ തുടര്‍ന്ന് ജോജു ജോര്‍ജിന്റെ കാറിന്റെ പിറകിലെ ചില്ല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലി തകര്‍ത്തിരുന്നു. ജോജു സ്ത്രീ പ്രവര്‍ത്തകരോടക്കം അപമര്യാദയായി പെരുമാറിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. താന്‍ മദ്യപിച്ചല്ല വന്നതെന്നും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്നും നടന്‍ ജോജു ജോര്‍ജ്. താന്‍ ഷോ നടത്തിയതല്ലെന്നും വൈദ്യപരിശോധനയ്ക്ക് ശേഷം ജോജു ജോര്‍ജ് പ്രതികരിച്ചു. ഇന്ധനവില വര്‍ധനയ്‌ക്കെതിരായ കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ചതിനു പിന്നാലെയാണ് ജോജുവിന്റെ വാഹനം തകര്‍ത്തത്.