ജോജുവിന് സംരക്ഷണം നല്കാന്‍ ഡി വൈ എഫ് ഐ ; കോടതിയെ സമീപിക്കുമെന്ന് ദീപ്തി മേരി വര്‍ഗീസ്

കോണ്‍ഗ്രസ്സ് നടത്തി വരുന്ന സമരത്തെ ആസൂത്രിതമായി പോളിക്കാനുള്ള ശ്രമമായിരുന്നു ജോജുവിന്റേതെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജോജു വിഷയത്തില്‍ പൊലീസിന്റേത് ഏകപക്ഷീയമായ സമീപനമാണ് ജോജു പുറകില്‍ നിന്നാണ് വന്നത്. സമരത്തിന്റെ വീര്യം കെടുത്താമെന്ന് പോലീസും പിണറായിയും കരുതരുതെന്നും ഷിയാസ് പറഞ്ഞു. മാന്യതയുടെ ഒരു സ്വരംപോലും ഈ സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു കലാകാരന് ഇല്ല. സ്ത്രീകള്‍ക്ക് കേള്‍ക്കാന്‍ കൊള്ളാല്ലാത്ത ചീത്ത വിളികളാണ് ജോജു നടത്തിയത്. സ്ത്രീകളെ തള്ളുകയും ചെയ്തു. സ്ത്രീകള്‍ കൊടുത്ത പരാതിയില്‍ എന്തു കൊണ്ട് കേസെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

ആരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണര്‍ പ്രവര്‍ത്തിക്കുന്നത്. ജോജു ലഹരിക്ക് അടിമപ്പെട്ടാണ് വന്നത്, അത് ആവര്‍ത്തിക്കുന്നു. മദ്യമല്ലാതെ മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചോയെന്ന് അന്വേഷിക്കട്ടെ”. ഷിയാസ് പറഞ്ഞു. ജോജുവിനെതിരെ കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. അതേസമയം, കൊച്ചിയില്‍ ജോജു ജോര്‍ജ്ജിനെ വഴിയില്‍ തടഞ്ഞ വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ഡിവൈഎഫ്‌ഐ രംഗത്തെത്തി. മാളയില്‍ കാല് കുത്തിക്കില്ലെന്ന യൂത്ത് കോണ്‍ഗ്രസ് വാദം ഫാസിസ്റ്റ് സമീപനമാണ്. ജോജുവിന് എല്ലാവിധ സംരക്ഷണവും ഡിവൈഎഫ്‌ഐ നല്‍കും. യൂത്ത് കോണ്‍ഗ്രസില്‍ നിന്നും ഇത്തരമൊരു പ്രതികരണമല്ല വരേണ്ടതെന്നും, പ്രതികരിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും ഡിവൈഎഫ്‌ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി പി.ബി.അനൂപ് പറഞ്ഞു.