മതം മാറി കല്യാണം ;തിരുവനന്തപുരത്ത് നവവരന് ഭാര്യസഹോദരന്റെ ക്രൂരമര്‍ദനം

തിരുവനന്തപുരം ചിറയന്‍കീഴില്‍ ആണ് പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ മതംമാറാന്‍ വിസമ്മതിച്ചതിന് ഭാര്യയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. തലച്ചോറിന് ക്ഷതമേറ്റ യുവാവ് ഇപ്പോള്‍ ചികിത്സയിലാണ്. ചിറയിന്‍കീഴ് ബീച്ച് റോഡില്‍ വെച്ച് ഒക്ടോബര്‍ 31 നാണ് സംഭവം നടന്നത്. നവവരന് ഭാര്യാസഹോദരന്റെ ക്രൂരമര്‍ദനം. ആനത്തലവട്ടം സ്വദേശി മിഥുന്‍ കൃഷ്ണനാണ് മര്‍ദനമേറ്റത്. മതംമാറി വിവാഹം കഴിച്ചതിന്റെ പേരിലാണ് മര്‍ദനമെന്നാണ് പരാതി. മിഥുന്‍ കൃഷ്ണന്‍ ഹിന്ദു മതത്തിലും വിവാഹം ചെയ്ത ദീപ്തി ക്രിസ്ത്യന്‍ മതത്തിലുമായിരുന്നു. ഇരുവരും പ്രണയിച്ചായിരുന്നു വിവാഹം ചെയ്തത്. വിവാഹത്തിനെതിരെ ഇരുവരുടെയും കുടുംബങ്ങള്‍ എതിര്‍ത്തിരുന്നു. ഒത്തുതീര്‍പ്പിന് വരണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദനം.

പരിക്കേറ്റ മിഥുനെ ആദ്യം ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. 24 കാരിയായ ദീപ്തിയും മിഥുനും തമ്മില്‍ ഒക്ടോബര്‍ 29നാണ് വിവാഹിതരായത്. ദീപ്തിയുടെ സഹോദരന്‍ ഡാനിഷ് ഡോക്ടറാണ്. മിഥുന്‍ മതംമാറണമെന്നും അല്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നുമായിരുന്നു ഡാനിഷിന്റെ ആവശ്യം. മിഥുനും ദീപ്തിയും ഇതിന് തയ്യാറായില്ല. തുടര്‍ന്നാണ് ദീപ്തിയുടെ മുന്നിലിട്ട് ഡാനിഷും സുഹൃത്തും ചേര്‍ന്ന് മിഥുനെ ക്രൂരമായി മര്‍ദ്ദിച്ചത്. അടിയേറ്റ് മിഥുന്റെ തലച്ചോറിന് പരിക്കേറ്റു. സമീപത്തെ കടയിലെ സിസിടിവിയില്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞു.