കേരളത്തില്‍ ഐടി മേഖലയില്‍ പബ്ബുകള്‍ വരുന്നു

സംസ്ഥാനത്ത് ഐടി മേഖഖലയില്‍ പബുകള്‍ തുടങ്ങാനുള്ള തീരുമാനവുമായി സര്‍ക്കാര്‍. ഐടി മേഖലയില്‍ പബുകള്‍ ഇല്ലാത്തത് പോരായ്മയാണെന്നു നിക്ഷേപകര്‍ക്ക് പരാതിയുണ്ടെന്നും അതു പരിഹരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് രാത്രികാലങ്ങളില്‍ ക്ഷീണം തീര്‍ക്കാന്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങുമെന്ന പ്രഖ്യാപനം എന്തായി എന്നായിരുന്നു ലീഗ് എംഎല്‍എ കുറുക്കോളി മൊയ്തീന്റെ ചോദ്യം. മദ്യശാലകള്‍ തുറക്കുന്നതിനെതിരെ എതിര്‍പ്പുകള്‍ ഉണ്ട് എങ്കിലും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടികള്‍ ആയിട്ടുണ്ടോയെന്നും മൊയ്തീന്‍ ചോദിച്ചു.

സമൂഹത്തിന്റെ ഭാഗമായി വരുന്ന പ്രശ്‌നമാണ്. ഐടി കമ്പനികള്‍ വരുമ്പോള്‍ അവിടുത്തെ ജീവനക്കാരായി വരുന്നത് കൂടുതലും യുവാക്കളാണ്. അവര്‍ക്ക് മറ്റ് ഐടി മേഖലകളില്‍ കിട്ടുന്ന സൗകര്യം ലഭ്യമാകണമെന്ന് സാധാരണ രീതിയില്‍ ആഗ്രഹിക്കും. മറ്റ് ഐടി കേന്ദ്രങ്ങളില്‍ ഉള്ള പബുകള്‍ പോലുള്ള സൗകര്യങ്ങള്‍ നമ്മുടെ നാട്ടില്‍ ഇല്ലെന്നത് കുറവായി വരുന്നുണ്ട്. പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ വരുന്ന കമ്പനികള്‍ പ്രതിനിധികളെ അയക്കുമ്പോള്‍ അവര്‍ ഈ കുറവുകളാണ് റിപ്പോര്‍ട്ടില്‍ നല്‍കുന്നത്. അതു പരിഹരിക്കാന്‍ സര്‍ക്കാര്‍ നേരത്തേ ആലോചിച്ചിരുന്നു. കോവിഡ് കാരണം എല്ലാം അടച്ചിട്ടു. അതിനാല്‍ അത് നടന്നില്ല. കോവിഡ് മാറുന്ന മുറയ്ക്ക് മറ്റു കാര്യങ്ങള്‍ ആലോചിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിക്ഷേപത്തിന് തയാറെടുത്ത നിസാന്‍ പോലുള്ള ബഹുരാഷ്ട്ര കമ്പനികളുടെ പ്രതിനിധികളാണ് അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മയ്‌ക്കൊപ്പം ഉല്ലാസ കേന്ദ്രങ്ങളിലെ കുറവും ചൂണ്ടിക്കാട്ടിയത്. സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ കമ്പനികള്‍ നിര്‍ദേശമായി ഇക്കാര്യം അറിയിച്ചു. അതു പരിഗണിച്ചായിരുന്നു പബുകള്‍ തുടങ്ങാനുള്ള സന്നദ്ധത മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയത്. മദ്യശാലകള്‍ വ്യാപകമാകുന്നതിനെതിരേ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്. എന്നാല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ പ്രത്യേക സാമ്പത്തിക മേഖലകളില്‍ ഇത്തരം ഇളവുകള്‍ നല്‍കാതെ കഴിയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.