ആലപ്പുഴയിലെ പീഡന പരാതി ; സ്‌കൂളില്‍ പോകാതിരിക്കാന്‍ പെണ്‍കുട്ടി മെനഞ്ഞെടുത്ത കഥ എന്ന് പോലീസ്

അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന പ്ലസ് ടു വിദ്യാര്‍ഥിനിയുടെ പരാതി വ്യാജമെന്നു പോലീസ്. സ്‌കൂളില്‍ പോകാനുള്ള മടികാരണം പെണ്‍കുട്ടി പറഞ്ഞതാണെന്ന് പൊലീസ് കണ്ടെത്തി. നിരന്തരമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിലൂടെ പെണ്‍കുട്ടി മൊബൈല്‍ ഗെയിമുകള്‍ക്ക് അടിമയായിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ക്ലാസ് തുടങ്ങുന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ ഇനി സ്‌കൂളില്‍ പോകുന്നില്ലെന്ന് വിദ്യാര്‍ഥിനി വീട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ സ്‌കൂളിലേക്ക് പോകണമെന്ന് വീട്ടുകാര്‍ നിര്‍ബന്ധിച്ചു. രണ്ടുവര്‍ഷമായി കുട്ടിയുടെ കൈയില്‍ എപ്പോഴും മൊബൈല്‍ ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കുമ്പോഴും കിടക്കുമ്പോഴുമെല്ലാം മൊബൈല്‍ ഒപ്പം കാണും.

സ്‌കൂള്‍ തുറന്നതോടെ മൊബൈല്‍ ഫോണ്‍ കൈയില്‍നിന്ന് പോകുമെന്ന ചിന്ത കുട്ടിയെ അലട്ടിയിരുന്നെന്നാണു കരുതുന്നത്. ഇതു വലിയ മാനസിക ആഘാതത്തിന് കാരണമായിട്ടുണ്ടാകാം. ഇതിന്റെ ഫലമായി പീഡനകഥ കുട്ടി മെനഞ്ഞതെന്നാണ് പൊലീസ് കരുതുന്നത്. സ്‌കൂള്‍ തുറന്ന ദിവസം വീട്ടിലേക്ക് മടങ്ങവേ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്നായിരുന്നു രക്ഷാകര്‍ത്താക്കളോട് പറഞ്ഞത്. വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവസ്ഥലം പരിശോധിച്ച പൊലീസ് സി സി ടി വി ദൃശ്യം ശേഖരിക്കുകയും പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യം തുടക്കത്തില്‍ തന്നെ പൊലീസ് തിരിച്ചറിഞ്ഞു. കുട്ടി പറഞ്ഞ ആളുകളെ ചോദ്യം ചെയ്തപ്പോള്‍ സംഭവ സമയത്ത് ഇവര്‍ സ്ഥലത്തില്ലായിരുന്നു എന്ന വിവരവും ലഭിച്ചു. വൈദ്യ പരിശോധനയിലും പീഡനം നടന്നതിന്റെ തെളിവ് ലഭിച്ചില്ല. പരാതി ആരുടെയെങ്കിലും പ്രേരണയാല്‍ നല്‍കിയതാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.