ചെന്നൈയില്‍ കനത്ത മഴ ; വെള്ളപ്പൊക്ക സാധ്യത ; രക്ഷാപ്രവര്‍ത്തനത്തിന് നേരിട്ട് ഇറങ്ങി സ്റ്റാലിന്‍

കനത്ത മഴയില്‍ ചെന്നൈ. ഇന്നലെ രാത്രി മുതല്‍ തുടരുന്ന മഴയെ തുടര്‍ന്ന് മൂന്നു ദിവസത്തേക്ക് നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം. ബീച്ച്, എഗ്മൂര്‍, താംബരം, കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട് ഭാഗങ്ങളിലേക്കുള്ള സബര്‍ബന്‍ സര്‍വീസ് നിര്‍ത്തി. രാജ്യാന്തര സര്‍വീസുകള്‍ അടക്കം 14 വിമാനവും വൈകി. ചെന്നൈയിലെ വെള്ളക്കെട്ടിലായിരിക്കുന്ന താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റുകയാണ്.മഴ തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ചെന്നൈയ്ക്ക് പുറമെ കാഞ്ചീപുരം അടക്കമുള്ള വടക്കന്‍ തമിഴ്‌നാട്ടിലും ശക്തമായ മഴയാണ്.

അതിനിടെ ജനങ്ങളെ ആശ്വസിപ്പിക്കാന്‍ നേരിട്ടെത്തി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. എഗ്മോര്‍, ഡൗടോണ്‍, കെഎന്‍ ഗാര്‍ഡന്‍, പാടലം, പാഡി ബ്രിഡ്ജ്, ബാബ നഗര്‍, ജികെഎം കോളനി, ജവഹര്‍ നഗര്‍, പേപ്പര്‍ മില്‍ റോഡ് തുടങ്ങിയ സ്ഥലങ്ങള്‍ സ്റ്റാലിന്‍ സന്ദര്‍ശിച്ചു. പലയിടത്തും മുട്ടൊപ്പം വെള്ളത്തിലാണ് സ്റ്റാലിന്‍ ഇറങ്ങി നടന്നത്. ഒരിടത്ത് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവിതരണത്തിനും നേതൃത്വം നല്‍കി. മഴക്കോട്ടിട്ടായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. മഴയുടെ പശ്ചാത്തലത്തില്‍ രണ്ടു ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് സ്റ്റാലിന്‍ പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും അദ്ദേഹം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിമാരായ കെഎന്‍ നെഹ്റു, ശേഖര്‍ ബാബു, ചീഫ് സെക്രട്ടറി ഇറൈ അംബു, ചെന്നൈ കോര്‍പറേഷന്‍ കമ്മിഷണര്‍ ഗഗന്‍ദീപ് സിങ് ബേദി, ഡിജിപി ശൈലേന്ത്ര ബാബു തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.