അലനും താഹയും മാവോയിസ്റ്റ് ; പന്തീരാങ്കാവ് യുഎപിഎ കേസില്‍ നിലപാടുമാറ്റാതെ പി. മോഹനന്‍

പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ സി.പി.എം നിലപാടില്‍ മാറ്റമില്ല എന്ന് ജില്ലാ സെക്രട്ടറി പി മോഹനന്‍. അലനും താഹയും സിപിഎമ്മില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ മാവോയിസ്റ്റ് ആശയങ്ങളുമായി ബന്ധം പുലര്‍ത്തിയെന്ന് മോഹനന്‍ പറയുന്നു. കോഴിക്കോട് സൗത്ത് ഏരിയാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കാണ് ജില്ലാ സെക്രട്ടറിയുടെ മറുപടി. സിപിഎം കോഴിക്കോട് സൌത്ത് ഏരിയാ കമ്മറ്റിക്ക് കീഴിലായിരുന്നു അലനും താഹയും നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. യുഎപിഎ വിഷയത്തില്‍ പാര്‍ട്ടി നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് പ്രതിനിധികള്‍ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഈ ചോദ്യത്തിനുള്ള മറുപടി പ്രസംഗത്തിലാണ് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ നിലപാട് വ്യക്തമാക്കിയത്. യുഎപിഎ വിഷയത്തില്‍ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ല. കേസില്‍ അന്വേഷണ കമ്മീഷനെവച്ച് പാര്‍ട്ടി ഇക്കാര്യം പരിശോധിച്ചതാണ്. സിപിഎമ്മില്‍ പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ അലനും താഹയും മാവോയിസ്റ്റ് ആശയങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്നു. അങ്ങനെയാണ് സിപിഎമ്മില്‍ നിന്ന് ഇരുവരെയും പുറത്താക്കിയത് എന്നും മോഹനന്‍ കൂട്ടിച്ചേര്‍ത്തു. കേസില്‍ അറസ്റ്റില്‍ ആയിരുന്ന ഇരുവരും കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തു ഇറങ്ങിയത്. തങ്ങളെ കേസില്‍ കുടുക്കിയതാണ് എന്നാണ് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞത്.