സാമൂഹിക സേവനത്തിലേക്ക് തിരിയാന്‍ ; ജോലി മതിയാക്കി സെക്‌സ് വര്‍ക്കിനിറങ്ങി നഴ്സ്

ആംസ്റ്റര്‍ഡാം സ്വദേശിനിയായ കാരിന്‍ എന്ന യുവതിയാണ് നേഴ്സിങ് ജോലി രാജി വെച്ചിട്ടു മുഴുവന്‍ സമയം സെക്‌സ് വര്‍ക്കിനിറങ്ങിയത്. കേള്‍ക്കുമ്പോള്‍ പുച്ഛം പരിഹാസം ഒക്കെ തോന്നുമെങ്കിലും പലരും മടിക്കുന്ന ഒരു സാമൂഹിക സേവനമെന്നു പറയുവാന്‍ കഴിയുന്ന മേഖലയിലാണ് കാരിന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. എട്ടു വര്‍ഷം മുമ്പുവരെ നഗരത്തിലെ ജില്ലാ ആശുപത്രിയില്‍ നഴ്സായി ജോലി നോക്കുകയായിരുന്ന കാരിന്‍ പെട്ടെന്നൊരു ദിവസം ജോലി മതിയാക്കി, ഒരു എസ്‌കോര്‍ട്ട് ഏജന്‍സിയുടെ ഭാഗമാവുകയായിരുന്നു. എന്നാല്‍ ഈ ഏജന്‍സി ഒരു പ്രത്യേക വിഭാഗത്തിലുള്ള കസ്റ്റമര്‍മാരെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. ശാരീരികമായ അവശതകള്‍ അനുഭവിക്കുന്നവര്‍ക്കും, അംഗപരിമിതരായവര്‍ക്കും വേണ്ടി മാത്രമാണ് ഈ ഏജന്‍സിയുടെ പ്രവര്‍ത്തനം.

താന്‍ ഈ മേഖല തിരഞ്ഞെടുക്കാനുള്ള കാരണവും അതുതന്നെയാണ് എന്ന് കാരിന്‍ പറയുന്നു. ജില്ലാ നഴ്‌സ് എന്ന നിലയില്‍ നിരവധി രോഗികളെ അവരുടെ വീടുകളില്‍ ചെന്നും, നഴ്സിംഗ് ഹോമുകളിലും വെച്ചും എല്ലാം പരിചരിച്ച് സുഖപ്പെടുത്തിയിട്ടുണ്ട് . എന്നാല്‍, അത്തരത്തില്‍ ശാരീരികമായ അവശതകള്‍ അനുഭവിക്കുന്ന മനുഷ്യര്‍ക്ക് പോലും ലൈംഗികമായ കാമനകള്‍ ഉണ്ട് എന്ന് തനിക്ക് ബോധ്യപ്പെട്ടു എന്നും, നഴ്‌സ് എന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ അക്കാര്യത്തില്‍ അവരെ സഹായിക്കാന്‍ ശ്രമിച്ചാല്‍ ജോലി നഷ്ടപ്പെടുത്തേണ്ടി വരും എന്ന ബോധ്യമാണ് തന്നെ ജോലി രാജിവെച്ച് മുഴുവന്‍ സമയവും ആ സേവനത്തിനു മാത്രമായി നീക്കിവെക്കാന്‍ തന്നെ പ്രേരിപ്പിച്ചത് എന്നും കാരിന്‍ പറഞ്ഞു.

താന്‍ ഭാഗമായിട്ടുള്ള ഏജന്‍സി ഒരു ക്ലയന്റിന് സര്‍വീസ് നല്‍കും മുമ്പ് അയാളുടെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ശേഖരിക്കാറുണ്ട് എന്നും, സെക്സിനിടെ അയാള്‍ക്ക് വന്നേക്കാവുന്ന ബുദ്ധിമുട്ടുകള്‍ക്ക് വേണ്ട പ്രഥമ ശുശ്രൂഷ നല്‍കാന്‍ കൂടി തങ്ങള്‍ക്ക് പരിശീലനം നല്കപ്പെടുന്നുണ്ട് എന്നും അവര്‍ പറയുന്നു. അതുപോലെ ലോകത്തില്‍ ഏറ്റവും ആദ്യമായി സെക്‌സ് വര്‍ക്ക് നിയമവിധേയമാക്കിയ രാജ്യങ്ങളില്‍ ഒന്നാണ് നെതര്‍ലന്‍ഡ്‌സ്. 1999 -കളില്‍ ആണ് അവിടെ ലൈംഗിക തൊഴില്‍ നിയമ വിധേയമാക്കിക്കൊണ്ടുള്ള നിയമം വരുന്നത്. ഇന്ന് രാജ്യത്ത് നൂറുകണക്കിന് രജിസ്ട്രേഡ് സെക്‌സ് വര്‍ക്കര്‍മാര്‍ ഉണ്ട്. ആംസ്റ്റര്‍ഡാമില്‍ വിനോദ സഞ്ചാരമേഖല പോലും ഒരു പരിധിവരെ നിലനില്‍ക്കുന്നത് അതിന്റെ ബലത്തിലാണ് എന്നും പറയപ്പെടുന്നു.