പുരാവസ്തു തട്ടിപ്പ് കേസ് ; അനിത പുല്ലയിലിന്റെ പങ്ക് എന്താണെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ അനിത പുല്ലയിലിന്റെ പങ്ക് എന്താണെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. മോന്‍സന്‍ മാവുങ്കല്‍ കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ അറിയിച്ചു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമേ അന്വേഷിക്കാന്‍ അധികാരമുള്ളൂ. മറ്റ് വിഷയങ്ങള്‍ അന്വേഷിക്കാന്‍ സിബിഐ പോലുള്ള ഏജന്‍സികളെ നിയോഗിക്കുകയാണ് ഉചിതം. പൊലീസ് കേസെടുക്കാന്‍ വൈകിയതിനാലാണ് ഇഡി അന്വേഷണം തുടങ്ങാന്‍ വൈകിയതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ പറഞ്ഞു.

മോന്‍സനുമായി ബന്ധപ്പെട്ട സംഭവങ്ങളെ തമാശയായി കാണാനാകില്ലെന്ന് കോടതി പറഞ്ഞു. ഇവ ഗൗരവത്തോടെ കാണേണ്ട വിഷയങ്ങളാണ്. എഡിജിപിയും ഡിജിപിയും ആരോപണവിധേയരായി എന്നുള്ളത് ആശങ്കപ്പെടുത്തുന്നു എന്നും കോടതി പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കോടതി കേസില്‍ കക്ഷി ചേര്‍ത്തു. ഡിസംബര്‍ ഒന്നിനകം വിശദമായ മറുപടി നല്‍കാന്‍ കോടതി ഇഡിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. മോന്‍സന്‍ മാവുങ്കലിനെതിരെ ശ്രീവത്സം ഗ്രൂപ്പ് നല്‍കിയ 6.27 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് പരാതിയിലെ മൂന്ന് പ്രതികളെ ഉള്‍പ്പെടുത്തിയാണ് ഇഡി പുരാവസ്തു തട്ടിപ്പില്‍ കേസ് എടുത്ത്. മോന്‍സന്‍ മാവുങ്കലിന് പുറമെ മുന്‍ ഡ്രൈവര്‍ അജി, മോന്‍സന്റെ മേക്കപ്പ് മാന്‍ ജോഷി അടക്കമുള്ളവരാണ് കൂട്ട് പ്രതികള്‍. പുരാവസ്തുക്കളുടെ മറവില്‍ നടത്തിയ കള്ളപ്പണ ഇടപാടുകളാണ് ഇഡി അന്വഷിക്കുന്നത്. പുരാവസ്തുക്കള്‍ വാങ്ങാനും വില്‍പ്പനയ്ക്കുമായി കോടികള്‍ ചെലവഴിച്ചതായി വിവിധ പരാതികളിലുണ്ട്. ഒക്ടോബര്‍ 3 വരെ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത എല്ലാ സാമ്പത്തിക തട്ടിപ്പ് പരാതികളും ഇഡി അന്വേഷിക്കുന്നുണ്ട്.