വിദ്യാര്‍ഥികളുടെ ഭാവി അമ്മാനമാടി സര്‍ക്കാര്‍ ; അനുമതിയുണ്ടായിട്ടും സര്‍ക്കാര്‍ കോളേജുകള്‍ സീറ്റ് കൂട്ടുന്നില്ല

ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സീറ്റ് കിട്ടാതെ പുറത്തു നില്‍ക്കുന്ന അതേസമയം തന്നെ സര്‍ക്കാര്‍ കോളേജുകള്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ മടി . അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് ഇതിനു കാരണമായി കോളേജധികൃതര്‍ നല്‍കുന്ന വിശദീകരണം. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ബിരുദ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ അനുമതി കൊടുത്തിട്ടും സീറ്റുകള്‍ കൂട്ടാതെ സര്‍ക്കാര്‍ കോളേജുകള്‍. പാലക്കാട്ടെ ചിറ്റൂര്‍ കോളേജില്‍ ഇത്തവണ ബിരുദത്തിന് അഡ്മിഷന്‍ നല്‍കിയത് 659 കുട്ടികള്‍ക്ക്. കൂടുതല്‍ കുട്ടികള്‍ പുറത്തു നില്‍ക്കുന്നതിനാല്‍ 945 പേര്‍ക്ക് അഡ്മിഷന്‍ നല്‍കാന്‍ സിന്‍ഡിക്കേറ്റ് അനുമതി നല്‍കി. എന്നാല്‍ കോളെജ് അതിന് തയാറായില്ല.

സര്‍ക്കാരിന്റെയും യൂണിവേഴ്‌സിറ്റി പറയുന്ന എല്ലാക്കാര്യങ്ങളും നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ നമ്മുടെ കോളേജിലുള്ള ഭൗതികസാഹചര്യം കോളേജ് കൗണ്‍സിലും ടീച്ചേഴ്‌സും എല്ലാ് വിലയിരുത്തിയിട്ടാണ് കാര്യങ്ങള്‍ ചെയ്തിരിക്കുന്നത്. പരമാവധി ഈ വര്‍ഷം എടുക്കാന്‍ പറ്റുന്ന ലെവലിലെ എല്ലാ ക്ലാസിലെ കുട്ടികളെയും എടുത്തിട്ടുണ്ട്. ഗവ. കോളെജ് ചിറ്റൂര്‍ പ്രിന്‍സിപ്പല്‍ ഡോ. സുവര്‍ണകുമാര്‍ വ്യക്തമാക്കുന്നു.പാലക്കാട്ടെ പ്രശസ്തമായ വിക്ടോറിയാ കോളെജില്‍ 563 പേര്‍ക്കാണ് ഇക്കുറി ബിരുദ കോഴ്‌സില്‍ അഡ്മിഷന്‍ നല്‍കിയത്. ഇനി 383 സീറ്റുകള്‍ കൂടി വര്‍ധിപ്പിക്കാമെങ്കിലും കോളേജധികൃതര്‍ തയ്യാറായില്ല. പാലക്കാട്ടെ മാത്രം കഥയല്ലിത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള മിക്ക സര്‍ക്കാര്‍ കോളെജുകളിലും സ്ഥിതി ഇങ്ങനെ തന്നെ.

90 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ച 33,000 വിദ്യാര്‍ത്ഥികള്‍ കാലിക്കറ്റ് യൂണിവേഴ്സ്റ്റിയില്‍ അപേക്ഷ നല്‍കിയിരുന്നു. അതില്‍ പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും അഡ്മിഷന്‍ ലഭിക്കാതെ പുറത്തു നില്‍ക്കുകയാണ്. കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് പറഞ്ഞു. പ്ലസ്ടുവിന് 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ മുപ്പത്തിമൂവായിരം കുട്ടികളാണിക്കുറി ബിരുദ പ്രവേശനത്തിന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അപേക്ഷ നല്കിയത്. അതില്‍ ഇരുപത്തിരണ്ടായിരം കുട്ടികള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍, എയ്ഡഡ് കോളെജുകളില്‍ അഡ്മിഷന്‍ ലഭിച്ചത്. സീറ്റുകള്‍ വര്‍ധിപ്പിച്ച്പരമാവധി കുട്ടികളെ ഉള്‍ക്കൊള്ളണമെന്ന് കഴിഞ്ഞ മാസം 20 ന് ചേര്‍ന്ന സിന്റിക്കേറ്റാണ് നിര്‍ദ്ദേശം നല്‍കിയത്. മാനെജ്‌മെന്റ്, കമ്യൂണിറ്റി സീറ്റുകള്‍ ആനുപാതികമായി വര്‍ധിക്കുമെന്നതിനാല്‍ എയ്ഡഡ് കോളെജുകളില്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു. എന്നാല്‍ സര്‍ക്കാര്‍ കോളെജുകള്‍ മാത്രം പുറം തിരിഞ്ഞു നില്‍ക്കുന്ന സ്ഥിതിയാണ്.