കനത്ത മഴയില്‍ 500 വര്‍ഷം പഴക്കമുള്ള ഡാമില്‍ വിള്ളല്‍ ; മുള്‍ മുനയില്‍ കിഴക്കന്‍ ആന്ധ്ര

കനത്ത മഴയില്‍ ആന്ധ്ര തിരുപ്പതിക്ക് സമീപം പിനാര്‍ നദിയില്‍ സ്ഥിതി ചെയ്യുന്ന റയല ചെരുവ് ഡാമില്‍ വിള്ളല്‍ വീണെന്ന വാര്‍ത്തയെ തുടര്‍ന്ന് ഡാമിന് താഴ്‌വാരത്തുള്ള 20 ഗ്രാമങ്ങളില്‍ നിന്നുള്ള ജനങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ ദുരിതപെയ്ത്താണ് ആന്ധ്രയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. നെല്ലൂര്‍, ചിറ്റൂര്‍, കഡപ്പ, അടക്കം കിഴക്കന്‍ ജില്ലകള്‍ പ്രളയത്തിലാണ്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകള്‍ വെള്ളത്തിലാണ്. ഒഴുക്കില്‍പ്പെട്ട അമ്പതോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ബസ് ഒഴുക്കില്‍പ്പെട്ട് കാണാതായ 15 യാത്രകാര്‍ക്കായി തെരച്ചില്‍ തുടരുന്നതിനിടെയാണ് റയല ചെരുവ് ഡാമില്‍ നിന്നുള്ള ആശങ്കജനകമായ വാര്‍ത്തയെത്തുന്നത്.

500 വര്‍ഷത്തിലേറെ പഴക്കമുള്ള ജലസംഭരണിയാണ് റയല ചെരിവ് ജലസംഭരണി. ജലസംഭരണിയില്‍ വെള്ളം ചോരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജലസംഭരണിയിലെ നാല് ഇടങ്ങളില്‍ ആണ് ചോര്‍ച്ചയുള്ളതെന്നും ജലസംഭരിണി അപകടാവസ്ഥയില്‍ ആണെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ആന്ധ്രപ്രദേശ് സംസ്ഥാനത്ത് ആകെ 129 ഡാമുകളാണ് ഉള്ളത്. സംസ്ഥാനത്തെ ഏതാണ്ടെല്ലാ ഡാമുകളും ജലസേചനത്തിനായി പണിതതാണ്. വളരെ കുറച്ച് ഡാമുകള്‍ മാത്രമേ ഹൈഡ്രോഇലക്ട്രിക് പദ്ധതികള്‍ നടത്തുന്നൊള്ളൂ. 129 ഡാമുകളില്‍ ഏറ്റവും പഴക്കം ചെന്നതും ഏറ്റവും വലുതുമായ ജലസംഭരണികളിലൊന്നാണ് അനന്തപൂര്‍ ജില്ലയിലെ റയലച്ചെരുവ് ഡാം. കനത്ത മഴയിലുണ്ടായ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുയാണ്. കിഴക്കന്‍ ജില്ലകളിലാണ് നാശനഷ്ടങ്ങളില്‍ അധികവും. താഴ്ന്ന മേഖലകളിലെ വീടുകള്‍ വെള്ളത്തിലാണ്. മഴക്കെടുതിയില്‍ ഇത് വരെ 39 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്പതോളം പേര്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.