മദ്യപാനത്തിലും രാജ്യത്ത് ഒന്നാമൻ കേരളം ; കുടിയില്‍ ഒന്നാമത് ആലപ്പുഴ

സാക്ഷരത ആരോഗ്യ രംഗം ദാരിദ്ര്യ നിര്‍മാര്‍ജനം എന്നി രംഗങ്ങളില്‍ രാജ്യത്ത് ഒന്നാമന്‍ കേരളമാണ്. അതുപോലെ മദ്യപാനികളുടെ കാര്യത്തിലും ദേശീയ ശരാശരിയെക്കാള്‍ മുന്നില്‍ കേരളമാണ് എന്ന് സര്‍വേ റിപ്പോര്‍ട്ട്. ദേശീയ കുടുംബാരോഗ്യ സര്‍വേയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. മദ്യപാനത്തിന്റെ കാര്യത്തില്‍ ദേശീയ ശരാശരിയെക്കാളും മുന്നിലാണ് കേരളം. 15 വയസിന് മുകളിലെ പുരുഷന്‍മാരില്‍ ദേശീയ ശരാശരി 18.8 % മദ്യപിക്കുമെങ്കില്‍ കേരളത്തില്‍ 19.9 % ആണ്. കേരളത്തില്‍ നഗരങ്ങളില്‍ 18.7 ശതമാനവും ഗ്രാമങ്ങളില്‍ 21 ശതമാനവും പുരുഷന്‍മാര്‍ മദ്യപിക്കുമെന്നാണ് സര്‍വേ. അതില്‍ തന്നെ ജനസംഖ്യാനുപാത കണക്കില്‍ മദ്യം ഉപയോഗിക്കുന്നവരുടെ ശരാശരിയില്‍ കേരളത്തില്‍ ഏറ്റവും മുന്നില്‍ ആലപ്പുഴ ജില്ലയാണ്.

ആലപ്പുഴ ജില്ലയിലെ പുരുഷന്മാരില്‍ 29 % പേര്‍ മദ്യം ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ബിവറേജസ് കോര്‍പറേഷന്റെ കണക്കുകളില്‍ ആലപ്പുഴക്കാരുടെ ഇഷ്ടമദ്യം റം ആണ്. കഴിഞ്ഞ ഒരു മാസത്തെ കണക്കില്‍ 90,684 കെയ്‌സ് റം മാത്രം ആലപ്പുഴക്കാര്‍ കുടിച്ചതായാണ് കണക്ക്. മറ്റ് ഇനങ്ങളും ബിയറും എല്ലാം കൂടി 1.4. ലക്ഷം കെയ്‌സ് ചെലവായി. ആലപ്പുഴയിലെ സ്ത്രീകളില്‍ 0.2 % പേര്‍ മാത്രമാണ് മദ്യം ഉപയോഗിക്കുന്നത്. ആലപ്പുഴയ്ക്ക് തൊട്ടുപിന്നിലുള്ളത് കോട്ടയം ജില്ലയാണ്. 27.4 % പുരുഷന്‍മാര്‍ ജില്ലയില്‍ മദ്യം ഉപയോഗിക്കുന്നു. സ്ത്രീകള്‍ 0.6% മാത്രം. ബ്രാന്‍ഡിയാണ് കോട്ടയത്തെ പുരുഷന്‍മാര്‍ക്കിഷ്ടം. തൊട്ടുപിന്നില്‍ തന്നെ റം ഉണ്ട്.

മദ്യസേവയുടെ കാര്യത്തില്‍ മൂന്നാംസ്ഥാനം തൃശൂരിനാണ്. 26.2 % പുരുഷന്‍മാര്‍ മദ്യം ഉപയോഗിക്കുന്നു. സ്ത്രീകളുടെ എണ്ണം 0.2% മാത്രമാണ്. തൃശൂരുകാര്‍ക്കും ഇഷ്ടം ബ്രാന്‍ഡിയാണ്. റമ്മിനോട് വളരെ പ്രിയം കാണുന്നില്ല. മദ്യപാനം കുറവ് മലപ്പുറം ജില്ലയിലാണ്. ജില്ലയിലെ 7.7% പുരുഷന്‍മാരേ മദ്യപിക്കാറുള്ളൂ. ഇഷ്ട മദ്യം ബ്രാന്‍ഡി തന്നെ. സ്ത്രീകളില്‍ മദ്യപാന ശീലം കൂടുതല്‍ വയനാട് ജില്ലയിലാണ്- 1.2%. എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, വയനാട് ജില്ലക്കാരും ബ്രാന്‍ഡി പ്രിയരാണ്. കൊല്ലം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലക്കാര്‍ക്ക് ഇഷ്ടം റമ്മിനോടാണെന്നാണ് കണക്കുകള്‍.