വാഹനാപകടം ; സൗദിയില്‍ മലയാളി കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ പാണ്ടികശാലകണ്ടിയില്‍ മുഹമ്മദ് ജാബിറും(48) ഭാര്യ ഷബ്‌നയും(36) മക്കളായ സൈബ(ഏഴ്), സഹ(അഞ്ച്), ലുത്ഫി(രണ്ട്) എന്നിവരുമാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറ് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പുതിയ കമ്പനിയില്‍ ജോലിക്ക് ചേരാനായി ജുബൈലില്‍ നിന്ന് ജിസാനിലേക്കുളള യാത്രക്കിടയിലാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി ബിഷയില്‍ വെച്ചാണ് അപകടം നടന്നത്. മുഹമ്മദ് ജാബിറും കുടുംബവും ജിസാനില്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ അപകടത്തില്‍പ്പെട്ട വിവരം അറിയുന്നത്. അഞ്ചു പേരുടെയും മൃതദേഹം അല്‍ റൈന്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.

മറ്റൊരു സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയായ ഒരു യുവാവ് കൂടി കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ തളിപ്പറമ്പ് കുറുമാത്തൂര്‍ സൈദ് അലി (39) ആണ് മരിച്ചത്. സൗദി അറേബ്യയിലെ ഹായിലിലാണ് സംഭവം. വലീമ ബുറൈദയില്‍ അല്‍ വലിം കമ്ബനിയില്‍ സെയില്‍സ്മാനായിരുന്നു. ഹായിലില്‍ നിന്ന് വരുന്നതിനിടെ അയൂനല്‍ ജുവ എന്ന സ്ഥലത്ത് വെച്ചാണ് അപകടം. ബുറൈദയില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയുള്ള ഈ സ്ഥലത്ത് വെച്ച് വെച്ച് സൈദ് അലി ഓടിച്ചിരുന്ന കാര്‍ ടാങ്കര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ സൈദ് അലി തല്‍ക്ഷണം മരിച്ചു. ഡിസംബര്‍ രണ്ടിന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സൈദ് അലിയുടെ ആകസ്മിക വിയോഗമെന്ന് ഇദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു.

അതുപോലെ ദമാമില്‍ ഉണ്ടായ മറ്റൊരു വാഹനാപകടത്തില്‍ ഒരു മലയാളി യുവാവിന് കൂടി ദാരുണാന്ത്യം. കോഴിക്കോട് ഫറോക്ക് കോടമ്ബുഴ ചാത്തംപറമ്പ് കുപ്പാമഠത്തില്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ അബൂബക്കര്‍ സിദ്ധിഖ് (43) ആണ്? മരിച്ചത്.? അല്‍അഹ്?സ ചെക്ക്? പോസ്റ്റിന് സമീപത്തായിരുന്നു അപകടം ഉണ്ടായത്. കമ്പനിയിലെ ജോലിക്കാരുമായി ജോലി സ്ഥലത്തേക്ക്? തിരിക്കുന്നതിനിടെയാണ് ദാരുണമായ അപകടം ഉണ്ടായത്. ഈ സമയം വാഹനത്തിന്റെ പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചതായി സംശയം തോന്നി. ഇക്കാര്യം പരിശോധിക്കാനായി വാഹനം നിര്‍ത്തി പുറത്തേക്കിറങ്ങുന്നതിനിടെ തൊട്ടടുത്തുള്ള ട്രാക്കിലൂടെ അമിത വേഗത്തിലെത്തിയ മറ്റൊരു വാഹനം സിദ്ദിഖിനെ ഇടിച്ചു തെറിപ്പിക്കുകായിരുന്നു. വാഹനം ഇടിച്ചു തെറിപ്പിച്ച സിദ്ദിഖ് തല്‍ക്ഷണം മരിച്ചു. സിദ്ദിഖിനെ ഇടിച്ച വാഹനം നിര്‍ത്താതെ അമിത വേഗത്തില്‍ ഓടിച്ചു പോയി.