9 ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി , പെരിയാര്‍ തീരത്ത് വീടുകളില്‍ വെള്ളം കയറുന്നു

മുല്ലപ്പെരിയാറിലെ ഒന്‍പതു ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഷട്ടറുകള്‍ 120 സെന്റി മീറ്റര്‍ (1.20m) അധികമായാണ് ഉയര്‍ത്തിയത്. ഇതോടെ, 12654.09 ക്യുസെക്‌സ് ജലമാണ് പെരിയാറിലേക്കെത്തുന്നത്. സാധാരണയിലും കൂടുതല്‍ വെളളം തുറന്ന് വിടുന്നതിനാല്‍ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് തുടങ്ങി. കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം, വികാസ് നഗര്‍, നല്ല്തമ്പി കോളനി എന്നിവിടങ്ങളില്‍ വെള്ളം കയറിത്തുടങ്ങി. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതായി പീരുമേട് തഹസീല്‍ദാര്‍ അറിയിച്ചു.ദുരിതാശ്വാസ ക്യാമ്പുകള്‍ ക്രമീകരിച്ചു. എന്നാല്‍ ഇതുവരേയും ആരെയും ക്യാമ്പിലേക്ക് മാറ്റിയിട്ടില്ല. പലയിടത്തും ആളുകള്‍ ബന്ധുവീടുകളിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ രാത്രിയില്‍ തുറക്കുന്ന തമിഴ്‌നാടിന്റെ രീതി അംഗീകരിക്കാനാകില്ലെന്ന് മന്ത്രി റോഷി അഗസ്റ്റില്‍ പ്രതികരിച്ചു.

ഷട്ടറുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. വൃഷ്ടി പ്രദേശത്ത് ഉച്ചക്ക് ശേഷമുണ്ടായ മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതാണ് മുല്ലപ്പെരിയാറിലെ കൂടുതല്‍ വെള്ളം പെരിയാറിലേക്ക് തുറന്നു വിടാന്‍ കാരണമായത്. ഇതിനിടെ ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2401 അടിയിലെത്തിയതോടെയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്ന് ഒരു ദിവസം കൊണ്ട് ജലനിരപ്പില്‍ 0.24 അടിയുടെ വര്‍ദ്ധനവ് ഉണ്ടായി. മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളമെത്തിയതാണ് ജലനിരപ്പ് വേഗത്തില്‍ ഉയരാന്‍ കാരണമായത്. 2402 അടിയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട ജലനിരപ്പ്. റെഡ് അലര്‍ട്ട് പരിധിയിലേക്ക് അടക്കുമ്പോഴും മഴ തുടര്‍ന്നാല്‍ മാത്രം അണക്കെട്ട് വീണ്ടും തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്.