ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ ? നിര്‍ണായക യോഗം ഇന്ന്

പുതിയ വാക്‌സിന്‍ ആയ ബൂസ്റ്റര്‍ ഡോസില്‍ തീരുമാനമെടുക്കാന്‍ ലോകാരോഗ്യ സംഘടനയുടെ ശാസ്ത്ര സാങ്കേതിക സമിതി ഇന്ന് യോഗം ചേരും. ബൂസ്റ്റര്‍ ഡോസുകളുടെ പ്രതിരോധ ശേഷിയും സുരക്ഷയുമാണ് സമിതി വിലയിരുത്തുക. ലോകാരോഗ്യ സംഘടനയുടെ നിലപാടിന് ശേഷം ബൂസ്റ്റര്‍ഡോസിന്റെ കാര്യത്തില്‍ ഇന്ത്യ തീരുമാനമെടുക്കും. രാജ്യത്ത് ഇതുവരെ 23 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടുതല്‍ സാംപിളുകളുടെ ജനിതക പരിശോധനാ ഫലം ഇന്ന് വരും. കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നത് പരിഗണിക്കണമെന്ന ആരോഗ്യ വിദഗ്ധരുടെ ആവശ്യത്തിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി ഇന്ന് യോഗം ചേരുന്നത്. ബൂസ്റ്റര്‍ ഡോസിന്റെ പ്രതിരോധ ശേഷിയും സുരക്ഷയും സമിതി വിശദമായി പരിശോധിക്കും. ഇതിന് ശേഷമായിരിക്കും ആഗോളതലത്തില്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ബൂസ്റ്റര്‍ ഡോസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്രം അറിയിച്ചു. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരില്‍ പ്രതിരോധ കുറവ് കാണുന്നില്ലെന്നും അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും വാക്സിന്‍ നല്‍കിയതിന് ശേഷം ബൂസ്റ്റര്‍ ഡോസ് പരിഗണിക്കാമെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്.