രാഷ്ട്രീയ അതിപ്രസരം ; സര്‍വകലാശാല ചാന്‍സലര്‍ പദവി ഒഴിയുമെന്ന് ഗവര്‍ണര്‍

സര്‍വകലാശാലകളിലെ സര്‍ക്കാര്‍ ഇടപെടലില്‍ കടുത്ത എതിര്‍പ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. രാഷ്ട്രീയ അതിപ്രസരം മൂലം സംസ്ഥാനത്ത സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഒഴിയാന്‍ തയാറെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. കാലടി, കണ്ണൂര്‍ സര്‍വകലാശാലകളിലെ വി സി നിയമനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനം അടക്കം വിവിധ കാര്യങ്ങളിലെ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ഇങ്ങനെയാണെങ്കില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന പരമാധികാര പദവി താന്‍ ഒഴിഞ്ഞുതരാമെന്നും, സര്‍ക്കാരിന് വേണമെങ്കില്‍ തന്നെ നീക്കം ചെയ്യാമെന്നും കടുത്ത ഭാഷയിലുള്ള കത്തില്‍ ഗവര്‍ണര്‍ പറയുന്നു.

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ഗവര്‍ണറും ഇത്തരത്തില്‍ അസാധാരണമായ ഒരു പ്രതിഷേധം നടത്തിയിട്ടില്ല. നേരത്തെ ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായത് മുതല്‍ പല വിഷയത്തിലും സര്‍ക്കാരുമായി ഇടഞ്ഞിരുന്നു. പൗരത്വ നിയമ വിഷയത്തിലുള്‍പ്പടെ ഈ വിയോജിപ്പ് കടുത്ത രീതിയില്‍ പുറത്തുവന്നിരുന്നു. പക്ഷേ അടുത്തകാലത്തായി സര്‍ക്കാര്‍ ഗവര്‍ണറുമായി രമ്യതയില്‍ നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഗവര്‍ണര്‍ ഇത്തരത്തിലൊരു പ്രതിഷേധവുമായി രംഗത്ത് വന്നത്. എട്ടാം തീയതിയാണ് ഗവര്‍ണര്‍ സര്‍ക്കാരിന് ഇത്തരത്തില്‍ കത്തയച്ചത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം നല്‍കിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതടക്കമുള്ള സംഭവങ്ങള്‍ ഗവര്‍ണറെ പ്രകോപിച്ചെന്നാണ് സൂചന.