ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കാന്‍ മന്ത്രിക്ക് അധികാരമില്ല ; കാനം രാജേന്ദ്രന്‍

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഇത്തരമൊരു അധികാരമില്ല. ഇല്ലാത്ത അധികാരം മന്ത്രി ഉപയോഗിച്ചുവെന്ന് കാനം പരോക്ഷമായി പറഞ്ഞു. ആര്‍ ബിന്ദു അധികാര ദുര്‍വിനിയോഗം നടത്തിയോ എന്ന ചോദ്യത്തില്‍ നിന്ന് കാനം ഒഴിഞ്ഞു മാറി. കണ്ണൂര്‍ സര്‍വകലാശാല വിസിയായി ഗോപിനാഥിനെ പുനര്‍ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കത്തയച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിനെതിരെ ഗവര്‍ണര്‍ രംഗത്ത് വന്നിരുന്നു. ചാന്‍സലര്‍ സ്ഥാനം ഒഴിയുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു.

ഗവര്‍ണ്ണര്‍ക്ക് ചട്ടം ലംഘിച്ച കത്തയച്ച് കുരുക്കിലായ ആര്‍ ബിന്ദുവിനെ മുന്‍ നിയമമന്ത്രി എ കെ ബാലന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ ന്യായീകരിക്കുമ്പോഴാണ് കാനം നിലപാട് കടുപ്പിക്കുന്നത്. ചാന്‍സിലറും പ്രോ ചാന്‍സിലറും തമ്മിലെ സാധാരണ ആശയവിനിമയമെന്നുള്ള സിപിഎം ന്യായീകരണങ്ങള്‍ സിപിഐ അംഗീകരിക്കുന്നില്ല. മന്ത്രിയുടെ രാജി ഉയര്‍ത്തി പ്രതിപക്ഷം സമരം തുടരുമ്പോഴാണ് ബിന്ദുവിനെയും സിപിഎമ്മിനെയും കുരുക്കിയുള്ള കാനത്തിന്റെ നിലപാട്.

സിപിഐ സംസ്ഥാന കൗണ്‍സിലിലും മന്ത്രിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. കാനം പരസ്യമായി കൂടി പറഞ്ഞതോടെ സര്‍ക്കാരും മുന്നണിയും വെട്ടിലാകുകയാണ്. കണ്ണൂര്‍ വിസിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത് മന്ത്രി കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ഗവര്‍ണര്‍ തന്റെ പ്രതിഷേധവും വിയോജിപ്പും തുറന്നു പറഞ്ഞത് മുതല്‍ യുഡിഎഫ് ആവശ്യപ്പെടുന്നത് മന്ത്രിയുടെ രാജിയാണ്. ഇന്ന് മുന്നണിയിലെ രണ്ടാമത്തെ കക്ഷി വരെ മന്ത്രിയുടെ ഇല്ലാത്ത അധികാരത്തില്‍ നിലപാട് വ്യക്തമാക്കിയതോടെ പ്രതിപക്ഷത്തിന് ഇത് ആയുധമായി. അതേസമയം സിപിഎമ്മില്‍ നിന്നടക്കം കൂടുതല്‍ പേര്‍ സിപിഐയിലേക്ക് വരുമെന്നും കാനം പറഞ്ഞു. സിപിഐയില്‍ നിന്ന് പോയവരാണ് സിപിഎമ്മിലുള്ളവര്‍. എസ് രാജേന്ദ്രന്‍ സിപിഐയിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് ചില കാര്യങ്ങള്‍ സസ്‌പെന്‍സ് ആയി നില്‍ക്കട്ടെയെന്നും കാനം പറഞ്ഞു.