വിവാഹപ്രായ ഏകീകരണ ബില്‍ അവതരിപ്പിച്ചു ; കീറിയെറിഞ്ഞ് പ്രതിപക്ഷ എം.പിമാര്‍

വിവാഹപ്രായ ഏകീകരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ അവതരിപ്പിച്ചത്. ഇന്ത്യ മുഴുവന്‍ ഒരു വിവാഹ നിയമമെന്ന് ബില്‍ അവതരിപ്പിച്ച സ്മൃതി ഇറാനി പറഞ്ഞു. എല്ലാവ്യക്തിനിയമങ്ങള്‍ക്കും മേലേയാകും വിവാഹനിയമം എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ബില്ല് ഇന്ന് പാസാക്കുന്നതോടെ രാജ്യത്തെ ഏഴ് വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കും. ബില്‍ സ്റ്റാന്‍ഡിങ് കമ്മറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ ആവശ്യം പരിഗണിച്ച് ബില്ല് സ്റ്റാന്റിംഗ് കമ്മറ്റിക്ക് വിടാന്‍ തീരുമാനമായി.സ്റ്റാന്‍ഡിങ് കമ്മറ്റി റിപ്പോര്‍ട്ട് ലഭിച്ച ശേഷം ലോക്‌സഭ ബില്‍ പിന്നീട് പരിഗണിക്കും.കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിര്ഞ്ഞു.

വിവാഹനിയമ ബില്ലിന്റെ കരട് ഒരു മണിക്കൂര്‍ മുമ്പാണ് എംപിമാര്‍ക്ക് നല്‍കിയത്. ബില്‍ ഉച്ചയ്ക്ക് ശേഷം ലോക്‌സഭയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം.പി നേരത്തെ സൂചന നല്‍കിയിരുന്നു.ബില്ല് ഭരണ ഘടന വിരുദ്ധമാണെന്ന് ലോക്‌സഭയില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ലോക്‌സഭയില്‍ ബില്ല് കീറിയെറിഞ്ഞുകൊണ്ടാണ് പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധിച്ചത്. ബില്ല് സ്റ്റാന്റിംഗ് കമ്മറ്റിയുടെ പരിഗണനക്ക് വിടുമെന്നും ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിലേക്ക് മാറ്റുമെന്നുമാണ്ണ് പ്രതിപക്ഷ കക്ഷികള്‍ കരുതിയിരുന്നത്. ബില്ല് ഇന്ന് പാസാക്കുന്നതോടെ ഏഴ് വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കും. സ്ത്രീകളുടെ വിവാഹ പ്രായപരിധി പതിനെട്ടില്‍ നിന്നും 21 ആക്കി വര്‍ധിപ്പിക്കുന്ന ബില്‍ ആണ് ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചത്.കോണ്‍ഗ്രസ്സ് സമാജ് വാദി പാര്‍ട്ടി, സി.പി.ഐ, സി.പി.എം എന്നിവര്‍ ബില്ലിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് നേരത്തെ രംഗത്ത് വന്നിരുന്നു. അതിനിടെ പുരുഷന്മാരുടെ വിവാഹപ്രായ പരിധി 18ലേക്ക് താഴ്ത്തണം എന്നും അഭിപ്രായമുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന ശുപാര്‍ശയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. വിവാഹത്തില്‍ സ്ത്രീക്കും പുരുഷനും തുല്യത ഉറപ്പു വരുത്തുന്നതാണ് നിയമമെന്ന് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. സ്ത്രീകളുടെ ശാരീരികവും മാനസികവും പ്രത്യുല്‍പ്പാദനപരവുമായ ആരോഗ്യം പ്രധാനമാണെന്നും ബില്‍ അവതരിപ്പിച്ചു കൊണ്ട് മന്ത്രി വ്യക്തമാക്കി.എല്ലാ സമുദായങ്ങള്‍ക്കും നിയമം ബാധകമാകും. ഹിന്ദു, കിസ്ത്യന്‍ പാഴ്‌സി വിവാഹ നിയമങ്ങളില്‍ മാറ്റം വരും. മുസ്ലിം വ്യക്തിനിയമപ്രകാരമുള്ള വിവാഹത്തിനും പ്രായം ബാധകമാകും. സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സാക്കുന്നതിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. വിഷയം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസും നല്‍കിയിരുന്നു. വിവാഹപ്രായം ഉയര്‍ത്തുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് സി പി എം നിലപാട്. ജനാധിപത്യ മഹിളാ അസോസിയേഷനും ദേശീയ മഹിളാ ഫെഡറേഷനും പ്രായം ഉയര്‍ത്തുന്നതില്‍ എതിര്‍പ്പറിയിച്ചിട്ടുണ്ട്.