ഫേസ്ബുക്കിന്റെ ഓണ്‍ലൈന്‍ വെര്‍ച്വല്‍ ഗെയിമില്‍ സ്ത്രീകള്‍ക്ക് എതിരെ ലൈംഗികാതിക്രമ ലൈംഗികാതിക്രമ ശ്രമം

എന്ത് പുതിയ സംവിധാനം ലോകത്ത് വന്നാലും അതിലും തങ്ങളുടെ കൂതറ സ്വഭാവം കാണിക്കുക മനുഷ്യന്റെ സ്വഭാവം ആണ്. അതിലൂടെ സ്ത്രീകള്‍ക്ക് എതിരെ അതിക്രമം കാണിക്കാലും ഇപ്പോള്‍ സര്‍വ്വ സാധാരണമാണ്. അത്തരത്തില്‍ ലോകത്തിലെ ആദ്യ വെര്‍ച്വല്‍ ലൈംഗികാതിക്രമ വാര്‍ത്ത ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റാവേസിലെ ഓണ്‍ലൈന്‍ ഗെയിമിനിടെയാണ് ഇപ്പോള്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുവതിക്ക് നേരിടേണ്ടിവന്ന ദുരനുഭവം ഫെയ്‌സ്ബുക് തന്നെയാണ് വെളിപ്പെടുത്തിയത്. ഈ സംഭവത്തിനു ശേഷം ഡിസംബര്‍ 9ന് അമേരിക്കയിലെയും കാനഡയിലെയും എല്ലാ ഉപയോക്താക്കള്‍ക്കും മെറ്റായുടെ വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്ഫോമായ ഹൊറൈസണ്‍ വേള്‍ഡ് സൗജന്യമാക്കുകയും ചെയ്തു.

ഫേസ്ബുക്ക് മാതൃകമ്പനി മെറ്റാ പ്ലാറ്റ്‌ഫോം മൈക്രോസോഫ്റ്റിനും, ഫേസ്ബുക്കിന്റെ തന്നെ ഒക്കുലസിനും വേണ്ടി പുറത്തിറക്കിയ ഓണ്‍ലൈന്‍ വെര്‍ച്വല്‍ ഗെയിം ആണ് ഹൊറൈസണ്‍ വേള്‍ഡ്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സ്വപ്ന പദ്ധതി മെറ്റാവേര്‍സിലേക്കുള്ള വന്‍ ചുവട് വയ്പ്പായിട്ടാണ് ഇത് സൃഷ്ടിച്ചത് തന്നെ. വെര്‍ച്വല്‍ ഗെയിമായ ഹൊറൈസണ്‍ വേള്‍ഡിന്റെ ഒരു വോളണ്ടിയര്‍ ടെസ്റ്റര്‍ക്കാണ് ഇപ്പോള്‍ ദുരാനുഭവം ഉണ്ടായത്. പുതിയ വെര്‍ച്വല്‍ ലോകത്തിന്റെ പരീക്ഷണത്തിനിടെ അവരുടെ ഗെയിമിലെ ‘അവതാറിനെ’ ദുരുദ്ദേശത്തോടെ കയറിപിടിച്ചു, അവരുടെ അവതാരത്തിന് ലൈംഗിക പീഡനം നേരിട്ടെന്നും പരാതിയില്‍ പറയുന്നുണ്ട്.

ഈ സമയത്ത് കൂടെയുണ്ടായിരുന്നവര്‍ ആ വ്യക്തിയുടെ തെറ്റായ പെരുമാറ്റത്തെ പിന്തുണക്കുകയാണ് ചെയ്തുവെന്നാണ് ആരോപണം, തന്നെ സഹായിക്കാന്‍ അവര്‍ ഒന്നും ചെയ്തില്ലെന്നും പേര് വെളിപ്പെടുത്താത്ത യുവതി പറഞ്ഞു. ഇത് അവര്‍ക്ക് കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കി എന്നും പരാതിയിലുണ്ട്. പരാതിക്ക് മറുപടിയായി, ഹൊറൈസണിന്റെ ചുമതലയുള്ള മെറ്റയുടെ വിവേക് ശര്‍മ്മ പ്രതികരിച്ചിട്ടുണ്ട്. നിര്‍ഭാഗ്യകരം’ എന്നാണ് ഈ സംഭവത്തെ ‘ അദ്ദേഹം വിശേഷിപ്പിച്ചത്. ടെസ്റ്റുകള്‍ക്കായി ഉപയോഗിക്കുന്ന ബീറ്റാ പതിപ്പില്‍ ‘സേഫ് സ്‌പേസ്’ ടൂള്‍ ആക്റ്റിവേറ്റ് ചെയ്തിട്ടില്ലെന്നും അതാണ് പ്രശ്‌നത്തിന് കാരണമെന്ന് ചെറു ന്യായീകരണവും മെറ്റ പ്രതിനിധി നിരത്തുന്നു. അവതാറുകളുടെ തെറ്റായ നീക്കങ്ങള്‍ തടയാന്‍ ഈ ഉപകരണം ഉപയോക്താക്കളെ സഹായിക്കുന്നതാണ്. പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗം തെറ്റായ രീതിയില്‍ നീങ്ങുന്നു എന്നതാണ് ചില ടെക് വിദഗ്ധര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. വെര്‍ച്വല്‍ ലോകത്തും സ്ത്രീ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയും ചര്‍ച്ചയുമാണ് സംഭവത്തിന് ശേഷം ഉയരുന്നത്.