യോഗി സര്‍ക്കാര്‍ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്തു എന്ന ആരോപണവുമായി പ്രിയങ്കാ ഗാന്ധി

തന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യുപി നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുപി സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. ഇതിനെ പിന്തുണച്ചാണ് പ്രിയങ്കയുടെ വെളിപ്പെടുത്തല്‍. ”ഫോണ്‍ ചോര്‍ത്തല്‍ മാത്രമല്ല, എന്റെ മക്കളുടെ ഇന്‍സറ്റഗ്രാം അക്കൗണ്ട് പോലും അവര്‍ ഹാക്ക് ചെയ്തു. അവര്‍ക്ക് മറ്റൊരു പണിയുമില്ലേ?”- ഒരു ചോദ്യത്തിന് മറുപടിയായി പ്രിയങ്ക പറഞ്ഞു.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫോണ്‍ ചോര്‍ത്തല്‍ തന്ത്രം ഉപയോഗിച്ച് എതിരാളികളെ നിരീക്ഷിക്കുന്നുണ്ടെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ”ഞങ്ങളുടെ എല്ലാവരുടെയും ഫോണുകള്‍ ചോര്‍ത്തി സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ട്. പാര്‍ട്ടി ഓഫീസിലെ ഫോണുകള്‍ പോലും ഇതില്‍ നിന്ന് മുക്തമല്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഈ ഫോണ്‍ ചോര്‍ത്തലിന് നേതൃത്വം നല്‍കുന്നത്”-അഖിലേഷ് യാദവ് ആരോപിച്ചു.