പാതിരാത്രി മകളെ കാണാന്‍ എത്തിയ യുവാവിനെ അച്ഛന്‍ കുത്തിക്കൊന്നു

പാതിരാത്രി മകളെ കാണാന്‍ വീട്ടിലെത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊലപ്പെടുത്തി. പേട്ട സ്വദേശി അനീഷ് ജോര്‍ജ്(19) ആണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനില്‍ ഇന്നു പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം പ്രതി ലാലന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കള്ളനാണെന്ന് കരുതിയാണ് ആക്രമിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. രാത്രിയില്‍ പെണ്‍കുട്ടിയെ കാണാനായി എത്തിയതായിരുന്നു അനീഷ് ജോര്‍ജ്. മകളുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ലാലന്‍ ആയുധവുമായി എത്തി ആക്രമിക്കുകയായിരുന്നു

പയ്യന്‍ വീട്ടില്‍ കുത്തേറ്റ് കിടക്കുന്നുണ്ടെന്നും, ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും പ്രതി പൊലീസിനോട് പറഞ്ഞു. വീട്ടിലെത്തി പൊലീസിനാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. അതേസമയം പോകുന്ന വഴിക്ക് മരണം സംഭവിക്കുകയായിരുന്നു.പെണ്‍കുട്ടിയുമായി യുവാവിന് ബന്ധം ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഈ വിഷയത്തില്‍ ഇതിനു മുന്‍പ് പിതാവും യുവാവുമായി വാക്കേറ്റവും മറ്റും നടന്നിരുന്നതായും പറയുന്നു. പെണ്‍കുട്ടിയുടെ വീടിന്റെ എതിര്‍ വശത്താണ് യുവാവിന്റെ വീട്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൊല്ലപ്പെട്ട അനീഷ്ജോര്‍ജും ലാലന്റെ മകളുമായി പള്ളിയില്‍ വച്ചുള്ള സൗഹൃദമാണെന്ന് അനീഷിന്റെ കുടുംബം പറയുന്നു. ഇരുവരും നേരത്തെ മുതല്‍ തന്നെ സുഹൃത്തുക്കളാണ്. ആരുമായും അത്ര സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു അനീഷ്. രാവിലെ പേട്ട പോലീസ്റ്റേഷനില്‍ നിന്ന് വിളി വന്നപ്പോഴാണ് അനീഷ് കൊല്ലപ്പെട്ട വിവരം കുടുംബം അറിയുന്നത്. രാത്രിയില്‍ വീട്ടിലുണ്ടായിരുന്ന അനീഷ് അതിരാവിലെയാണ് സ്വന്തം വീട്ടില്‍ നിന്നും പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയതെന്നാണ് കരുതുന്നത്.കൊലപ്പെടുത്തണമെന്ന് കരുതിയല്ല അനീഷിനെ കുത്തിയതെന്ന് ലാലന്‍ പോലീസിന് മൊഴി നല്‍കി. മകളുടെ മുറിയില്‍നിന്ന് ശബ്ദം കേട്ടാണ് എത്തിയത്. മോഷ്ടാവോ, മക്കളെ അക്രമിക്കാനെത്തിയ മറ്റാരെങ്കിലുമാകാമെന്നാണ് കരുതിയത്.

വീട്ടിലുണ്ടായിരുന്ന നീളം കുറഞ്ഞ കത്തി അനീഷിന്‍രെ നെഞ്ചിലെ മര്‍മ്മ സ്ഥാനത്തുതന്നെ ആഴ്ന്നിറങ്ങി. വീട്ടിലെത്തിയ ആളെ താന്‍ കുത്തിയെന്നും ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കണമെന്നും പേട്ട പോലീസില്‍ ലാലന്‍ നേരിട്ടെത്തി സഹായം തേടി. പിന്നീട് പോലീസ് എത്തിയാണ് ആംബുലന്‍സില്‍ അനീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെട്ടു. പോസ്റ്റ് മോര്‍ട്ടം നടപടിക്ക് ശേഷം അനീഷിന്‍രെ മൃതദേഹം ഇന്ന് തന്നെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അനീഷിന് ഒരു മൂത്ത സഹോദരന്‍ കൂടിയുണ്ട്. തിരുവനന്തപുരം: അച്ഛന്‍ മകളുടെ സുഹൃത്തിനെ കുത്തിക്കൊന്ന സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ്. കള്ളനാണെന്ന് കരുതി സ്വയംരക്ഷയ്ക്കാണ് കുത്തിയതെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഈ മൊഴി വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ സത്യം പുറത്തുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കൊല്ലപ്പെട്ട അനീഷ് പ്രതിയുടെ അയല്‍വാസിയാണ്. ഇയാളുടെ മകളുമായി യുവാവ് കഴിഞ്ഞ ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയും, അനീഷും പള്ളിമുക്കിലെ സെന്റ് അന്‍സ് ചര്‍ച്ചിലെ ഗാനസംഘത്തിലെ അംഗങ്ങളായിരുന്നു.