ശിവശങ്കര്‍ തിരിച്ചു വരുന്നു ; സസ്പെന്‍ഷന്‍ പിന്‍വലിച്ചു

വിവാദമായ സ്വര്‍ണ്ണ കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. സ്വര്‍ണക്കടത്തുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്. ഒരു വര്‍ഷത്തിനും അഞ്ചു മാസത്തിനും ശേഷമാണ് വിലക്ക് പിന്‍വലിക്കുന്നത്. തസ്തിക സംബന്ധിച്ച തീരുമാനം പിന്നീടായിരിക്കും കൈക്കൊള്ളുക. ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 15ന് സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞിരുന്നെങ്കിലും പുതിയ കാരണം ചൂണ്ടിക്കാട്ടി സസ്പെന്‍ഷന്‍ ആറുമാസത്തേക്കുകൂടി നീട്ടിയിരുന്നു.

സ്വര്‍ണക്കടത്തുകേസില്‍ ശിവശങ്കര്‍ പ്രതി സ്വപ്ന സുരേഷിനെ വഴിവിട്ടു നിയമിക്കാന്‍ ഇടപെട്ടുവെന്നും ഇത് സിവില്‍ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ക്രിമിനല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത് കണക്കിലെടുത്താണ് കഴിഞ്ഞ വര്‍ഷം സസ്പെന്‍ഷന്‍ കാലാവധി നീട്ടിയത്. സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായതോടെ ഒന്നര വര്‍ഷമായി സസ്‌പെന്‍ഷനിലായിരുന്നു ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്നു ഉദ്യോഗസ്ഥന്റെ തിരിച്ചുവരവാണ് ഇതോടെ സാധ്യമാകുന്നത്. നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണ കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂലൈ 16നായിരുന്നു സസ്‌പെന്‍ഷന്‍. പിന്നീട് കസ്റ്റംസും, എന്‍ഫോഴ്‌സമെന്റും, വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ ശിവശങ്കര്‍ പ്രതിയായി. സ്വര്‍ണക്കടത്ത് കേസിലും, ലൈഫ് മിഷന്‍ അഴിമതിക്കേസിലുമാണ് പ്രതിചേര്‍ത്തത്. ഇഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്തു. 98 ദിവസം ജയില്‍ വാസം അനുഭവിച്ചു.

ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് ശിവശങ്കറിനെ പ്രതിചേര്‍ത്തുവെങ്കിലും കുറ്റപത്രം നല്‍കിയിട്ടില്ല. ഈ കേസിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ചീഫ് സെക്രട്ടറി കസ്റ്റംസിന് കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ മാസം 30ന് മുമ്പ് വിശദാംശങ്ങള്‍ അറിയിക്കാനായിരുന്നു കത്ത്. പക്ഷെ കസ്റ്റംസ് വിവരങ്ങള്‍ അറിയിച്ചില്ല. ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുമില്ല. പുതിയ കേസുകളൊന്നും നിലവിലില്ലെന്നും ഒന്നര വര്‍ഷമായി സസ്‌പെന്‍ഷിലുള്ള ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ തിരിച്ചെടുക്കുന്നത് നിലവിലെ അന്വേഷണങ്ങള്‍ക്ക് തടസമാവില്ലെന്നുമായിരുന്നു സമിതിയുടെ ശുപാര്‍ശ. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വന്‍കിട പദ്ധതികളുടെയും സ്വപ്ന പദ്ധികളുടെയും മുഖ്യ ആസൂത്രണകനായ ഉദ്യോഗസ്ഥന്‍ വീണ്ടും നിര്‍ണായക പദവിയിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. 2023 ജനുവരി വരെയാണ് ശിവശങ്കറിന് സര്‍വ്വീസ് കാലാവധി.