പ്രമുഖരായ മുസ്ലീം വനിതകളെ ഓണ്‍ലൈനില്‍ ലേലത്തില്‍വെച്ച സംഭവം ; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ലേലം നടത്താന്‍ ശ്രമിച്ച ‘ബുള്ളി ബായ്’ ആപ്പിന്റെ പിന്നിലെ മുഖ്യസൂത്രധാരനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. നീരജ് ബിഷ്ണോയി എന്ന 22 കാരനാണ് പിടിയിലായത്. അസമില്‍ നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. ഭോപ്പാലിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ബിഷ്ണോയി രണ്ടാം വര്‍ഷ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സ് ചെയ്തുവരികയാണെന്നും വൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഉത്തരാഖണ്ഡില്‍ നിന്ന് മായങ്ക് റാവലിനെ (21) മുംബൈ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം കേസില്‍ നാലാമത്തെ അറസ്റ്റാണിത്.

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി വിശാല്‍ കുമാര്‍ ഝാ (21) ആണ് തിങ്കളാഴ്ച ബംഗളൂരുവില്‍ നിന്ന് പിടിയിലായത്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്ന് മുംബൈ പോലീസ് കമ്മീഷണര്‍ ഹേമന്ത് നഗ്രാലെ പറഞ്ഞു. ജനുവരി 2 ന് ആപ്പിനെക്കുറിച്ച് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് മുംബൈ പോലീസ് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു, തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആപ്പിന്റെയും അനുബന്ധ ട്വിറ്റര്‍ ഹാന്‍ഡിലിന്റെയും സാങ്കേതിക വിശകലനം ആരംഭിച്ചതായും നഗ്രാലെ പറഞ്ഞു. ബംഗളൂരു ആസ്ഥാനമായുള്ള രണ്ടാം വര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി വിശാല്‍ കുമാര്‍ ഝാ ഈ ഹാന്‍ഡില്‍ പിന്തുടരുന്ന അഞ്ച് പേരില്‍ ഒരാളായിരുന്നു, നഗ്രാലെ പറഞ്ഞു. എന്നിരുന്നാലും, മുസ്ലീം സ്ത്രീകളെ ലക്ഷ്യമിട്ട് സമാനമായ വെബ്സൈറ്റ് സൃഷ്ടിച്ച ‘സുള്ളി ഡീല്‍സ്’ കേസിലെ പ്രതികള്‍ക്ക് പങ്കുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.

മുംബൈ പോലീസ് അന്വേഷിക്കുന്ന ‘ബുള്ളി ബായ്’ ആപ്പ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയര്‍ പ്ലാറ്റ്ഫോമായ GitHub-ല്‍ ഹോസ്റ്റ് ചെയ്യുകയും പിന്നീട് അത് ബ്ലോക്ക് ചെയ്യുകയും ചെയ്തു. യഥാര്‍ത്ഥ ‘ലേല’ അല്ലെങ്കില്‍ ‘വില്‍പ്പന’ ഇല്ലെങ്കിലും, ആപ്പിന്റെ ഉദ്ദേശ്യം സ്ത്രീകളെ ഭയപ്പെടുത്തുക എന്നതായിരുന്നു, സജീവ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ചിത്രങ്ങളാണ് ബുള്ളി ബായ് ആപ്പില്‍ ഉപയോഗിച്ചത്. നേപ്പാള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ‘ജിയു’വിന്റെ നിര്‍ദ്ദേശപ്രകാരമാണ് സിംഗ് പ്രവര്‍ത്തിച്ചതെന്ന് പോലീസ് പറയുന്നു. ഈ വ്യക്തിയുടെ നിര്‍ദ്ദേശപ്രകാരമാണ് അവര്‍ @jattkhalsa07 എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ഉണ്ടാക്കിയതും മുസ്ലീം സ്ത്രീകളുടെ ഫോട്ടോകള്‍ അപ്ലോഡ് ചെയ്യാന്‍ തുടങ്ങിയതും. ശ്വേത സിംഗ്, വിശാല്‍ കുമാര്‍ ഝാ എന്നിവരോടൊപ്പം മായങ്ക് റാവലിനെയും പിടിക്കാനായത് കേസ് അന്വേഷണം വേഗത്തിലാക്കുമെന്ന് മുംബൈ പൊലീസ് പ്രതീക്ഷിക്കുന്നു.

ഹിന്ദുസ്ഥാന്‍ ടൈംസിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, @giyu44 എന്ന ഹാന്‍ഡില്‍ ഉപയോഗിക്കുന്ന ഒരു ട്വിറ്റര്‍ ഉപയോക്താവ് ആപ്പിന്റെ ‘യഥാര്‍ത്ഥ സ്രഷ്ടാവ്’ ആണെന്ന് അവകാശപ്പെട്ടു. ”നിങ്ങള്‍ തെറ്റായ ആളെ അറസ്റ്റ് ചെയ്തു, മുംബൈ പോലീസ്. ഞാന്‍ #BulliBaiApp-ന്റെ സ്രഷ്ടാവാണ്. നിങ്ങള്‍ അറസ്റ്റ് ചെയ്ത രണ്ട് നിരപരാധികളുമായി ഒരു ബന്ധവുമില്ല, അവരെ എത്രയും വേഗം വിട്ടയക്കുക, ”ഉപയോക്താവിന്റെ ട്വീറ്റ് ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. ആപ്ലിക്കേഷന്‍ സൃഷ്ടിക്കാന്‍ ഉപയോഗിച്ച യഥാര്‍ത്ഥ ഉപയോക്തൃനാമം, പാസ്വേഡ്, സോഴ്സ് കോഡ് എന്നിവ പങ്കിടാമെന്നും ഇതേ ട്വിറ്റര്‍ ഉപയോക്താവ് പറയുന്നു, ഇയാളുടെ അവകാശവാദം പരിശോധിക്കാന്‍ മുംബൈ പോലീസ് ട്വിറ്റര്‍ ഹാന്‍ഡിന്റെ ഉടമയെ കണ്ടെത്തുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.