ഒമിക്രോണില്‍ നിലതെറ്റി ലണ്ടന്‍ ; പ്രതിസന്ധി പരിഹരിക്കാന്‍ സൈനിക ഡോക്ട്ടര്‍മാരും രംഗത്ത്

ഒമിക്രോണ്‍ വകഭേദം പിടിമുറുക്കിയതോടെ ബ്രിട്ടനില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. രോഗികളുടെ എണ്ണം ഇരട്ടിയായി. ഇതിനിടെ രോഗികളെ പരിചരിക്കാന്‍ മതിയായ ഡോക്ടര്‍മാരും നഴ്സുമാരുമില്ലാതെ പ്രതിസന്ധിയിലായ ആശുപത്രികളിലേക്ക് സൈനികരെ ഇറക്കിയിരിക്കുകയാണ് ബ്രിട്ടീഷ് ഭരണകൂടം. ലണ്ടനിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസ്(എന്‍എച്ച്എസ്) ആശുപത്രികളിലാണ് ജീവനക്കാരുടെ ക്ഷാമത്തെ തുടര്‍ന്ന് സൈന്യത്തെ ഇറക്കിയത്. 200 സൈനികരെയാണ് ലണ്ടനിലെ വിവിധ ആശുപത്രികളില്‍ കോവിഡ് ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. 40 സൈനിക ഡോക്ടര്‍മാര്‍ക്ക് പുറമെ 160 സാധാരണ സൈനികരെയുമാണ് പ്രതിരോധ മന്ത്രാലയം അടുത്ത മൂന്ന് ആഴ്ചത്തേക്കായി ആശുപത്രികളിലേക്ക് അയച്ചത്.

ഒമിക്രോണ്‍ വകഭേദം പടര്‍ന്നുപിടിച്ചതോടെയാണ് ആശുപത്രികളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമമുണ്ടായത്. കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയതിനൊപ്പം പലയിടത്തും ആരോഗ്യപ്രവര്‍ത്തകരും വലിയ തോതില്‍ വൈറസ് ബാധിതരാകുകയോ ഐസൊലേഷനിലേക്ക് മാറാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. കഴിഞ്ഞ ഡിസംബര്‍ ആദ്യവാരം ആശുപത്രികളില്‍ 1,100 കോവിഡ് രോഗികളുണ്ടായിരുന്നത് നിലവില്‍ 4,000മായാണ് കുതിച്ചുയര്‍ന്നത്. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതെ തന്നെ പുതിയ വകഭേദത്തെ തുടച്ചുനീക്കാനാകുമെന്നാണ് പ്രതീക്ഷയെന്നാണ് കഴിഞ്ഞയാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ അറിയിച്ചത്. ഇതിനു പിന്നാലെയാണ് ലണ്ടനിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ വന്‍ പ്രതിസന്ധി രൂപപ്പെട്ടത്. കഴിഞ്ഞ ദിവസം മാത്രം 1,79,756 കോവിഡ് കേസുകളാണ് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബ്രിട്ടനില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 12.72 ലക്ഷം കടന്നിരിക്കുകയാണ്. യഥാര്‍ത്ഥ കണക്ക് ഇതിനും മുകളിലായിരിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ആണ് വൈറസ് ബാധ കുത്തനെ കൂടാന്‍ കാരണമായത്.