കാറിന് പിന്നില്‍ ലോറിയിടിച്ച് അപകടം ; ബാംഗ്ലൂരില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു

ബെംഗളൂരുവില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. ഇന്നലെ രാത്രി 10.30 ഓടെ നൈസ് റോഡിന് സമീപമായിരുന്നു അപകടം. കാറിന് പിന്നില്‍ ലോറി ഇടിച്ചതിനെത്തുടര്‍ന്ന് കാര്‍ മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മരിച്ചവരില്‍ രണ്ടുപേര്‍ പുരുഷന്മാരും രണ്ടുപേര്‍ സ്ത്രീകളുമാണ്. ഇതില്‍ രണ്ടുപേര്‍ മലയാളികളാണെന്ന വിവരം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയും ബെംഗളൂരുവില്‍ സ്ഥിരതാമസക്കാരനുമായ മുഹമ്മദ് ഫാദില്‍, കൊച്ചി സ്വദേശി ശില്‍പ കെ. എന്നിവരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മറ്റു രണ്ടുപേര്‍ കൂടിയുണ്ട്.

അതേസമയം എല്ലാവരും മലയാളികള്‍ ആണെന്ന സൂചനയുമുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ പേരു വിവരങ്ങളും ലഭ്യമായിട്ടില്ല. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് ആനങ്ങാടി സ്വദേശിനി അപര്‍ണ അരവിന്ദിന്റെ പേരിലുള്ള കാറില്‍ സഞ്ചരിച്ചവരാണ് മരിച്ചത്. ഒന്നിനു പിന്നില്‍ മറ്റൊന്ന് എന്ന വിധത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഗണറിന് പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. ഇതോടെ വാഗണര്‍ മുന്നിലുണ്ടായിരുന്ന സ്‌കോര്‍പിയോയില്‍ ഇടിച്ചു. ഇതിന്റെ ആഘാതത്തില്‍ സ്‌കോര്‍പിയോ, തൊട്ടുമുന്നിലുണ്ടായിരുന്ന മറ്റൊരു ലോറിയില്‍ ഇടിക്കുകയായിരുന്നു. രണ്ടു ലോറികളുടെയും ഇടയില്‍പ്പെട്ട് രണ്ടു കാറുകളും തകര്‍ന്നു. ഇതാണ് വാഗണറിലെ യാത്രക്കാരുടെ മരണത്തില്‍ കലാശിച്ചത്.