സംസ്ഥാനത്ത് പങ്കാളികളെ കൈമാറുന്ന സംഘം പിടിയില്‍

സംസ്ഥാനത്ത് ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച്ച നടത്തുന്ന സംഘം കോട്ടയത്ത് പിടിയില്‍. മൂന്ന് ജില്ലകളില്‍ നിന്നായി അഞ്ചുപേര്‍ കറുകച്ചാല്‍ പൊലീസിന്റെ പിടിയിലായി. ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കറുകച്ചാല്‍ പൊലീസിന്റെ അന്വേഷണം. യുവതി തന്റെ ഭര്‍ത്താവ് തന്നെ പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കടക്കം നിര്‍ബന്ധിക്കുന്നതായി ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു പോലീസ് നടപടി. തുടര്‍ന്ന് കറുകച്ചാലില്‍ നിന്നുമായിരുന്നു സംഘത്തിലെ ആറ് പേരെ പോലീസ് പിടികൂടിയത്.

അന്വേഷണ വഴിയില്‍ വന്‍ കണ്ണികളുള്ള കപ്പിള്‍ മീറ്റ് അപ്പ് കേരള ഗ്രൂപ്പുകളാണ് പൊലീസ് കണ്ടെത്തിയത്. ഓരോ ഗ്രൂപ്പുകളിലും വ്യാജ പേരുകളില്‍ ആയിരത്തിലധികം അംഗങ്ങളാണുള്ളത്. വയസുകള്‍ അറിയിക്കുന്ന രീതിയിലുള്ള വ്യാജ അക്കൗണ്ടുകള്‍ വരെയുണ്ട്. ഉദാഹരണത്തിന് 31, 27 എന്നിങ്ങനെയുള്ള അക്കൗണ്ടിനര്‍ത്ഥം 31 വയസുള്ള ഭര്‍ത്താവും 27 വയസുള്ള ഭാര്യയും എന്നാണ്. ഫേസ്ബുക്ക് മെസഞ്ചര്‍ (Facebook Messenger), ടെലഗ്രാം (Telegram) ഗ്രൂപ്പുകള്‍ വഴിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനമെന്നും. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു.

കപ്പിള്‍ മീറ്റ് കേരള എന്ന പേരിലുള്ള ഗ്രൂപ്പ് വഴിയായിരുന്നു സംസ്ഥാനത്ത് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ആയിരക്കണക്കിന് ദമ്പതികളാണ് ഈ ഗ്രൂപ്പുകളില്‍ അംഗങ്ങള്‍. വലിയ തോതിലാണ് ഇത്തരം ഗ്രൂപ്പുകള്‍ വഴി പങ്കാളികളെ കൈമാറിയിരുന്നത്. വലിയ തോതിലുള്ള പണമിടപാടുകളും ഇതിനോടൊപ്പം നടന്നിരുന്നതായും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലെ ഈ ഗ്രൂപ്പുകളില്‍ അവിവാഹിതരായ വ്യക്തികളുമുണ്ട്. ഇവരില്‍ നിന്നും പണം ഈടാക്കിയതിന് ശേഷമാണ് സ്ത്രീകളെ കൈമാറിയിരുന്നതെന്നും ഇവരുടെ പ്രവര്‍ത്തനം പരസ്യമായിട്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.