ഇന്‍സ്റ്റഗ്രാം പ്രണയം ; വീടുവിട്ട പെണ്‍കുട്ടി തിരുവനന്തപുരത്ത് പിടിയില്‍

ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയത്തിലായ യുവാവുമായി വീടുവിട്ട ഈരാട്ടുപേട്ട സ്വദേശിനിയായ വിദ്യാര്‍ഥിനിയെ പൊലീസ് കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തിയ പെണ്‍കുട്ടിയെ പൊലീസ് വീട്ടിലെത്തിച്ചു. സംഭവത്തില്‍ 19കാരനായ തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി ജെഫിന്‍ ജോയിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരാണ് ഈരാറ്റുപേട്ട പൊലീസില്‍ പരാതി നല്‍കിയത്. ചൊവ്വാഴ്ചയാണ് ജെഫിന്‍ ഈരാട്ടുപേട്ടയിലെത്തി പെണ്‍കുട്ടിയുമായി തിരുവനന്തപുരത്തേക്ക് കെഎസ്ആര്‍ടിസി ബസില്‍ മുങ്ങിയത്. പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ എടുക്കാത്തതിനാല്‍ അന്വേഷണം വഴിമുട്ടി.

ഒടുവില്‍ സുഹൃത്തിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയും യുവാവും തിരുവനന്തപുരത്തെത്തിയതെന്ന് വ്യക്തമായത്. ആദ്യം ജെഫിന്റെ സഹോദരിയുടെ വീട്ടിലെത്തിയ ഇവര്‍ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്. ഇരുവരെയും ഈരാറ്റുപേട്ട കോടതിയില്‍ ഹാജരാക്കി. പാലാ ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തില്‍ ഈരാറ്റുപേട്ട എസ്ഐ തോമസ് സേവ്യര്‍, അനില്‍കുമാര്‍, ഏലിയമ്മ ആന്റണി, നിത്യ മോഹന്‍, ശരത് കൃഷ്ണദേവ് എന്നിവരാണ് അന്വേഷണം നടത്തിയത്. 14 ദിവസത്തേക്കാണ് 19കാരനെ റിമാന്‍ഡ് ചെയ്തത്.