പിണറായി സര്‍ക്കാരിനെ വെട്ടിലാക്കി വീണ്ടും സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍

സര്‍ക്കാരിനെയും ഇടത് മുന്നണിയേയും വീണ്ടും വെട്ടിലാക്കി പുതിയ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ്. സ്വര്‍ണക്കടത്തിന്റെ ആദ്യാവസാനമുള്ള എല്ലാ കാര്യങ്ങളും ശിവശങ്കരനറിയാമായിരുന്നു എന്നാണ് സ്വപ്ന ഇപ്പോള്‍ വെളിപ്പെടുത്തിയത്. ജയില്‍ ദിനങ്ങളിലെ കഷ്ടപ്പാടുകളും അന്വേഷണ ഏജന്‍സികളുടെ അമിതതാല്‍പര്യവുമൊക്കെ പുസ്തകമാക്കി നിരപരാധിയെന്ന് പറയാന്‍ ശിവശങ്കരന്‍ സ്വയം തയ്യാറായതിനെയാണ് എന്താണ് യഥാര്‍ഥ ചിത്രമെന്ന് പരസ്യമാക്കി സ്വപ്ന പൊളിച്ച് കളഞ്ഞത്.സ്വര്‍ണം പിടിച്ച ദിവസം മുതല്‍ അദ്ദേഹത്തിന്റെ നിര്‍ദദേശമനുസരിച്ചാണ് താന്‍ മുന്നോട്ട് പോയത്,ഈ കേസില്‍ സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ പങ്കില്ലെന്ന തന്റെ ഓഡിയോ മുതല്‍ മുഖ്യമന്ത്രിയുടെ പേര് പറയിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന ഓഡിയോ വരെ എല്ലാം ശിവശങ്കരന്റെ തിരക്കഥയായിരുന്നു.

ലൈഫ്മിഷന്‍ കമ്മീഷന്‍, സംയുക്തലോക്കര്‍,വിആര്‍എസ് എടുത്ത് ദുബായില്‍ സ്ഥിരതാമസമാക്കാന്‍ തയ്യാറാക്കിയ പദ്ധതി, സ്‌പേസ് പാര്‍ക്ക് ജോലിക്കായുള്ള വഴിവിട്ട സഹായം തുടങ്ങി എന്‍ഐഎ അന്വേഷണം കൊണ്ട് വന്ന് തന്നെ നിശബ്ദയാക്കാന്‍ ശ്രമിച്ചെന്ന് വരെ സ്വപ്ന തുറന്ന് പറഞ്ഞു.കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തന്നെ വേട്ടയാടിയെന്ന് പുസ്തകത്തില്‍ ശിവശങ്കരന്‍ ആരോപിക്കുമ്പോഴാണ് പിടിക്കപ്പെടുമെന്നായപ്പോള്‍ തന്നെ ശിവശങ്കരന്‍ തള്ളക്കളഞ്ഞ കഥ സ്വപ്ന പുറത്ത് പറയുന്നത്.

സ്വര്‍ണക്കടത്തിന്റെ ആദ്യദിനം മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവക്കുന്നതാണ് സ്വപ്നയുടെ തുറന്ന് പറച്ചില്‍.ശ്രീരാമകൃഷ്ണനുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന സ്വപ്നയുടെ തുറന്ന് പറച്ചിലും സിപിഎമ്മിനെ അസ്വസ്ഥപ്പെടുത്തുന്നതാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍സെക്രട്ടറിയായിരുന്ന് സംസ്ഥാനഭരണത്തിന്റെ ചുക്കാന്‍ നിയന്ത്രിക്കുമ്പോള്‍ ശിവശങ്കരന്‍ സ്വര്‍ണക്കടത്തിന്റെ കാര്‍മികത്വവും വഹിച്ചെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. സ്വപ്നയുമായി അദ്ദേഹത്തിന് സൗഹൃദം മാത്രമെന്ന വാദമാണ് ഇവിടെ പൊളിഞ്ഞത്

മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്റെ കേന്ദ്രമായിരുന്നെന്ന ആരോപണം പ്രതിപക്ഷം ആവര്‍ത്തിച്ചു. തിരക്കഥയുണ്ടാക്കി അതിനനുസരിച്ച് സ്വര്‍ണം കടത്തിയ ശിവശങ്കരനെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷനേതാക്കള്‍ ആവശ്യപ്പെട്ടു.ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്കപ്പുറം പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പ്രാധാന്യമില്ലെങ്കിലും വിവാദം ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്.