ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു
ഇന്ത്യയുടെ വാനമ്പാടി ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു. 9.47ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡാനന്തര അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 92 വയസായിരുന്നു. ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ ന്യുമോണിയയും സ്ഥിരീകരിച്ചിരുന്നു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പിന്നണി ഗായികമാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ലതാ മങ്കേഷ്‌കര്‍ 1942-ല്‍ 13-ാം വയസ്സിലാണ് തന്റെ കരിയര്‍ ആരംഭിച്ചത്. വിവിധ ഇന്ത്യന്‍ ഭാഷകളിലായി 30,000-ലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
മെലഡി ക്വീന്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ലതാ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 1929-ലാണ് ജനിച്ചത്. 1942 മുതല്‍ അവര്‍ ചലച്ചിത്ര ഗാനരംഗത്ത് സജീവമാണ്. പദ്മഭൂഷണ്, ദാദാ സാഹേബ് ഫാല്‍ക്കെ, മഹാരാഷ്ട്ര ഭൂഷണ്, പദ്മവിഭൂഷണ്, ഭാരത് രത്‌ന തുടങ്ങിയ ഉന്നത പുരസ്‌കരാങ്ങള്‍ അവര്‍ക്ക് ലഭിച്ചിട്ടിട്ടുണ്ട്. 1999 മുതല്‍ 2005 വരെ നോമിനേറ്റഡ് രാജ്യസഭാ അംഗമായും ലതാ മങ്കേഷ്‌കര്‍ പ്രവര്‍ത്തിച്ചു. വിഖ്യാത സംഗീത ആശാ ബോസ്ല സഹോദരിയാണ്. ലത മങ്കേഷ്‌കറിന്റെ വിയോഗത്തോടെ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്. സംഗീത ലോകത്ത് ലതയുടെ സമാനതകള്‍ ഇല്ലാത്ത യാത്ര ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. വരും തലമുറകള്‍ക്കായി നിത്യ ഹരിത ഗാനങ്ങളുടെ വസന്ത കാലം സമ്മാനിച്ചാണ് വാനമ്പാടിയുടെ മടക്കം.
കഴിഞ്ഞ ഒരു മാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഗായികയെ ഇന്നലെ വെന്റിലേറ്ററിലേറ്റ് മാറ്റിയിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. നിരവധി പ്രമുഖര്‍ ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ച് എത്തുന്ന സാഹചര്യം കൂടി പരിഗണിച്ച് ആശുപത്രിയുടെ സുരക്ഷയും വര്‍ധിപ്പിച്ചിരുന്നു. സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ, കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍, എംഎന്‍എസ് തലവന്‍ രാജ് താക്കറെ, സുപ്രിയാ സുലേ എംപി തുടങ്ങിയവര്‍ ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു. ജനുവരി 8-നാണ് കൊവിഡ് ബാധയെ തുടര്‍ന്ന് ലതാമങ്കേഷ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറ് ദിവസം മുന്‍പ് കൊവിഡ് മുക്തയായെങ്കിലും ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു.
ഇന്‍ഡോറില്‍ നിന്ന് ഇന്ത്യയുടെ സംഗീത റാണിയിലേക്കുള്ള ലതയുടെ യാത്ര സമാനതകള്‍ ഇല്ലാത്തതായിരുന്നു.. സംഗീതജ്ഞനായ അച്ഛന്‍ ദീനനാഥ് മങ്കേഷ്‌കരുടെ മരണത്തോടെ കുടുംബ ഭാരം ഏറ്റെടുക്കേണ്ടി വന്നു ആ പതിമൂന്നുകാരി. മുംബൈക്ക് വണ്ടി കയറുമ്പോള്‍ താഴെയുള്ള 4 സഹോദരങ്ങളുടെ വിശപ്പകറ്റണമെന്ന ചിന്ത മാത്രമായിരുന്നു ലതയുടെ ഉള്ളില്‍. യാത്രാകൂലി പോലും കയ്യില്‍ ഇല്ലാതെ മഹാനഗരത്തിന്റെ തെരുവുകളില്‍ കിലോമീറ്ററുകള്‍ ഒറ്റക്ക് നടന്ന കാലമുണ്ട് ലതയ്ക്ക്. നേര്‍ത്ത ശബ്ദമെന്ന് പരിഹസിച്ച് നിരവധി പേര്‍ അവര്‍ക്ക് മുന്നില്‍ വാതിലുകള്‍ കൊട്ടിയടച്ചു. ജീവിതത്തിലുടനീളം കാത്തു സൂക്ഷിച്ച കാര്‍ക്കശ്യത്തിന് പിന്നില്‍ ലത താണ്ടിയ ഈ കഠിനവഴികള്‍ ആണെന്ന് പറയാറുണ്ട് അടുപ്പമുള്ളവര്‍ .
അഭിനയിച്ചും പാടിയും വിശ്രമമില്ലാതെ ജോലി ചെയ്ത കൊച്ചു ലതയിലെ പ്രതിഭയെ തിരിച്ചറിഞ്ഞത് പ്രമുഖ സംഗീതജ്ഞന്‍ ഗുലാം ഹൈദറാണ്. 1948-ല്‍ മജ്ബൂറിലെ ഹിറ്റ് ഗാനം ലതയെ ഹൈദര്‍ ഏല്‍പ്പിച്ചത് നിര്‍മ്മാതാവുമായി ഏറെ കലഹിച്ച ശേഷമാണ്. ശേഷം കണ്ടത് ചിറകടിച്ചുയര്‍ന്ന ഇന്ത്യയുടെ വാനമ്പാടിയെയാണ്. പിന്നണി ഗാനരംഗത്ത് നൂര്‍ജഹാനും സുരയ്യയും ഷംസാദ് ബീഗവും കൊടികുത്തിവാണിരുന്ന കാലത്താണ് ലതയുടെ വരവ്. അനുകരണങ്ങള്‍ക്ക് പിന്നാലെ പോകാതെ, പരമ്പരാഗത രീതി വിട്ട് ആലാപനത്തില്‍ സ്വന്തം ശൈലി രൂപപ്പെടുത്തിയ ലത സിനിമ ഗാനശാഖക്കാകെ പുത്തനുണര്‍വേകി. പുതിയ പരീക്ഷണങ്ങള്‍ നടത്താനും പുത്തന്‍ പ്രവണതകള്‍ രൂപപ്പെടുത്തിയെടുക്കാനും സംഗീതസംവിധായകര്‍ക്ക് ലത പ്രചോദനമായി. ലതക്ക് മുന്‍പും ശേഷവും എന്ന് സിനിമ വിഭജിക്കപ്പെട്ടു.