സുഹൃത്തിനെ കൊന്നുകുഴിച്ചിട്ട കേസ് ; മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയെന്ന യുവാവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടത്തിയ തിരച്ചിലില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഒറ്റപ്പാലം പാലപ്പുറത്തെ അഴീക്കല്‍പറമ്പില്‍നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ഉച്ചയോടെ ആരംഭിച്ച തിരച്ചിലിനൊടുവില്‍ രണ്ട് മണിക്കൂറിന് ശേഷമാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. എത്രയും വേഗം മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. 2015 ലെ മോഷണക്കേസുമായി ബന്ധപ്പെട്ടാണ് ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദ് ഫിറോസിനെ പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതേ മോഷണക്കേസിലെ കൂട്ടുപ്രതിയും സുഹൃത്തുമായ ലക്കിടി സ്വദേശി ആഷിഖിനെ താന്‍ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഫിറോസ് പൊലീസിനോട് വെളിപ്പെടുത്തിയത്. ഇരുവരും തമ്മില്‍ ലഹരി കച്ചവടം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇത്തരത്തില്‍ കിട്ടിയ പണത്തിന്റെ പേരില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പോലീസ് നിഗമനം.ആഷിഖിനെ കണ്ടെത്താനായി നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബറിലാണ് ആഷിഖിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം പാലപ്പുറത്തെ ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ടെന്നും പ്രതി വെളിപ്പെടുത്തി. ഇതോടെയാണ് ചൊവ്വാഴ്ച ഉച്ചയോടെ പൊലീസ് സംഘം പാലപ്പുറത്ത് തിരച്ചില്‍ ആരംഭിച്ചത്. 2021 ഡിസംബര്‍ 17 മുതല്‍ ആഷിഖിനെ കാണാനില്ലെന്നാണ് നാട്ടുകാരും പറയുന്നത്.

മോഷണക്കേസില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ ആഷിഖ് വീട് വിട്ടിറങ്ങിയെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ യുവാവിനെ കാണാതായ സംഭവത്തില്‍ ആരും പരാതി നല്‍കിയിരുന്നില്ലെന്നാണ് വിവരം. കൊല്ലപ്പെട്ട ആഷിക്ക് പലപ്പോഴും വീട്ടില്‍ പറയാതെ മാസങ്ങളോളം കറങ്ങി നടക്കാറുണ്ടായിരുന്നു.ഇതാകാം വീട്ടുകാര്‍ പരാതി കൊടുക്കാത്തതിന് പിന്നില്‍ എന്നും പറയപ്പെടുന്നു. ഷൊര്‍ണൂര്‍ ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ ഒറ്റപ്പാലം, പട്ടാമ്പി പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും ഒറ്റപ്പാലം ആര്‍ഡിഒയും സ്ഥലത്തെത്തി. തുടര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍തന്നെ ആളൊഴിഞ്ഞ പറമ്പില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇത് ഇനി ആഷിഖിന്റേതാണോ എന്നത് തിരിച്ചറിയേണ്ടതുണ്ട്. വിവരമറിഞ്ഞ് ആഷിഖിന്റെ ബന്ധുക്കളും സ്ഥലത്ത് എത്തി. എത്രയും വേഗം മൃതദേഹാവശിഷ്ടങ്ങള്‍ തിരിച്ചറിയാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് പൊലീസിന്റെ ശ്രമം.